നദി വറ്റി വറ്റി പാതാളത്തിന്റെ
ആഴങ്ങളിലേക്ക് പോയകന്ന
അന്തരാള നേരങ്ങളിൽ
ഒരു അവധൂതൻ നദിയുടെ
പൂർവാശ്രമത്തിലേക്ക് യാത്ര പോയി ....
പണ്ട് പണ്ട് ശൃംഗ കാനനങ്ങളിൽ
ശിലാഖണ്ഡങ്ങളിൽ ഉറകൊണ്ട്
വിപിന ശീതള ഭൂവിലൂടെ
നീരായി നീരുറവയായി അരുവിയായി
പ്രവാഹ പ്രയാണങ്ങളായി
ഓരോ മണൽ തരിയിലും
വാൽസല്യാമൃതമൂട്ടി
മഹാ സംസ്കൃതികളെ
പെറ്റെടുത്തണയാ നേരായി
നിറഞ്ഞൊഴുകിയൊഴുകി
ത്രികാലങ്ങളിൽ വേരുകൾ
പാകി അമര പ്രവാഹമായി
അമൃത പ്രവാഹിനി
അവിടെ ഒഴുകി കൊണ്ടേയിരുന്നു ...
പുതിയ ഫ്രെയിമിൽ
പുതിയ കാഴ്ചവട്ടത്തിൽ
നദി പാതാള പടവിറങ്ങി
മാഞ്ഞുപോയ പുതിയ
സംക്രമസന്ധ്യയിലിരുന്നു
ജലപ്പക്ഷികൾ ധ്യാനിച്ചു
ധ്യാനിച്ചു വന്ധ്യമേഘങ്ങളിൽ
ജലസ്മൃതികൾ നോറ്റെടുത്തു
വരണ്ട മണ്ണിൽ വരണ്ട നദിയിൽ
മഴ മനം നിറഞ്ഞുറഞ്ഞു പെയ്തു
പെയ്തു ജല തരംഗാ വലികൾ തീർത്തു...
നദി നിറഞ്ഞുലഞ്ഞുലഞ്ഞോളപ്പരപ്പായി
ഒഴുകി ഒഴുകി കാല ദേശം താണ്ടിയൊഴുകിയൊഴുകി
ത്രികാലങ്ങളെ തീണ്ടി മൃതസഞ്ജീവനിയായി
സകലകാലങ്ങളിലും അക്ഷരവൈഖരിയായി ...