ഗണേഷ് കുമാറിന് ജഗദീഷിന്റെ മറുപടി

ഗണേഷ്കുമാറിന്റെ വിമർശനങ്ങളോട് പ്രതികരിക്കാതെ നടൻ ജഗദീഷ്. ലോകത്തിലെ ഏറ്റവും വലിയ ദുഷ്ടൻ ഞാനാണെന്നു പറഞ്ഞാലും താൻ പ്രതികരിക്കില്ലെന്ന് ജഗദീഷ് പറഞ്ഞു. ഞാൻ പരമ ദുഷ്ടനാണെന്നായിരിക്കും ഒരാൾക്ക് പറയാൻ കഴിയുന്നതിന്റെ അങ്ങേയറ്റം. അതിനപ്പുറം പറയാൻ ഒരാൾക്കും കഴിയില്ല.

ജനങ്ങൾക്ക് ഞാൻ ഒരു വാക്കുനൽകിയിരുന്നു. ആരെക്കുറിച്ചും മോശമായി ഒന്നും പറയില്ല എന്ന്. ആവാക്കിൽ ഞാൻ ഉറച്ചു നിൽക്കുന്നു. ഞാൻ ജീവിതത്തിൽ സൗഹൃദങ്ങൾക്ക് വിലകൽപിക്കുന്നയാളാണ്. ഗണേഷ് കുമാർ എന്റെ സുഹൃത്താണ്.അദ്ദേഹത്തെക്കുറിച്ച് മോശമായി യാതൊന്നും ഞാൻ പറയില്ല. സൗഹൃദങ്ങൾ എന്റെ ജീവിതത്തിൽ വിലപ്പെട്ടതാണ്. തിരഞ്ഞെടുപ്പിന് ശേഷവും എനിക്ക് പഴയ സൗഹൃങ്ങൾ അങ്ങനെതന്നെ ഉണ്ടാവണമെന്ന് നിർബന്ധമുണ്ട്. അതിനാൽ വിമർശനങ്ങൾക്കെതിരെ പ്രതികരിക്കാനോ മറുപടിപറയാനോ താനില്ലെന്ന് ജഗദീഷ് മനോരമ ഒാൺലൈനോട് പറഞ്ഞു.

പത്തനാപുരത്ത് കോൺഗ്രസ് സ്ഥാനാർഥിയായി ജഗദീഷ് എത്തുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഗണേഷ് കുമാർ ജഗദീഷിനെതിരെ വിമർശനവുമായി എത്തിയത്. സ്വന്തം അച്ഛന്‍ മരിച്ചതറിഞ്ഞിട്ടും വിദേശത്ത് സ്‌റ്റേജ് ഷോയുമായി കറങ്ങി നടന്ന ഒരു ഹാസ്യ നടന്‍ മലയാളത്തിലുണ്ടെന്നും സ്‌നേഹം നടിച്ച് വൈകാതെ നിങ്ങളുടെ സമീപത്തെത്തുമ്പോള്‍ സൂക്ഷിക്കണമെന്നുമായിരുന്നു ഗണേഷിന്റെ പ്രസംഗം.

കൊട്ടാരക്കര തലച്ചിറയില്‍ സാംബവ മഹാസഭ സംഘടിപ്പിച്ച കലാഭവന്‍ മണി അനുസ്മരണത്തില്‍ സംസാരിക്കവെയായിരുന്നു പത്തനാപുരം എംഎല്‍എ ഗണേഷ്‌കുമാറിന്റെ വിവാദ പരാമര്‍ശം. പത്തനാപുരത്ത് തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതപ്പെടുന്ന ജഗദീഷിനെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.