ആരുടെ നേട്ടത്തിനാണ് ഈ സമരം ?

രാജീവ് രവി, ദുൽഖർ

ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് വേതനം കൂട്ടി കൊടുക്കണമെന്ന് സംവിധായകനും നിർമാതാവുമായ രാജീവ് രവി. ദുൽഖർ നായകനായ രാജീവിന്റെ ചിത്രത്തിന്റെ ഷൂട്ടിങ്ങും മുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. ഒരു ദിവസം ഷൂട്ടിങ് മുടങ്ങിയാൽ ലക്ഷങ്ങൾ നഷ്ടം വരുമെന്നിരിക്കെ സിനിമാ സമരം അനന്തമായി നീളുന്നത് ആർക്കും പ്രയോജനമുണ്ടാക്കില്ലെന്നാണ് രാജീവിന്റെ വാദം.

രണ്ടു ദിവസമായി ചിത്രീകരണം നടന്നിട്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ പലരും ഭീഷണിയുടെ സ്വരത്തിലാണ് സംസാരിക്കുന്നത്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പോലും റദ്ദാക്കി കളയും എന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ചിത്രീകരണം നിർത്തിവച്ചത്. ന്യായമായ വേതനം തൊഴിലാളികൾക്ക് കൂട്ടിക്കൊടുക്കണം എന്നു തന്നെയാണ് എനിക്ക് പറയാനുള്ളത്, 150 രൂപ കൂട്ടിക്കൊടുക്കാൻ നിർമാതാക്കൾ തയാറാവണം. രാജീവ് രവി പറയുന്നു.

ചിത്രീകരണം നീളുന്നതോടെ ദുൽഖർ പോലുള്ള നടന്മാരുടെ ഡേറ്റും ക്ലാഷ് ആകും. ആരുടെ നേട്ടത്തിനാണ് ഈ സമരം തുടരുന്നത്? ചിത്രീകരണം നീളുന്നതുമൂലം നിര്‍മാതാക്കളുെട പണം തന്നെയാണ് നഷ്ടമാകുന്നത്. ഇതെല്ലാവരും ഓർത്താൽ തന്ന്. രാജീവ് രവി പറഞ്ഞു.

സിനിമാ സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് 33 ശതമാനം വര്‍ധനയാണ് ഫെഫ്ക്ക ആവശ്യപ്പെടുന്നത്. ഇത് നല്‍കാന്‍ നിര്‍മാതാക്കള്‍ തയ്യാറല്ല. എന്നാൽ ഇരുപതുശതമാനം വേതനം വര്‍ധിപ്പിക്കാന്‍ നിർമാതാക്കളുടെ സംഘടന തയ്യാറായപ്പോൾ ഫെഫ്കയുടെ കടുംപിടുത്തം പിടിച്ചു. ഫെഫ്കയുടെ ഈ നിലപാട് ജീവിതമാർഗം ഇല്ലാതാക്കിയതായി തൊഴിലാളികൾ തന്നെ പറയുന്നു.

നേരത്തെ സംവിധായകൻ രഞ്ജിത്തിനെ പ്രൊഡ്യൂസേര്‍സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയിരുന്നു. സമരത്തിന്റെ പേരിൽ ചിത്രീകരണം നിർത്തിവയ്ക്കാൻ നിർമാതാക്കളുടെ സംഘടന തീരുമാനിച്ചിട്ടും അത് അനുസരിക്കാതെ വർധിച്ച കൂലി കൊടുത്ത് ചിത്രീകരണം തുടർന്നതിനെ തുടർന്നാണ് പുറത്താക്കൽ.