Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാജിദ് ഖാനെതിരെയും മീ ടു: ഹൗസ്ഫുൾ 4 ഷൂട്ട് നിർത്തി അക്ഷയ് കുമാർ

sajid-akshay

മീ ടു വെളിപ്പെടുത്തലിൽ കടുത്ത നടപടികൾ സ്വീകരിച്ച് ബോളിവുഡ്. സംവിധായകൻ സാജിദ് ഖാനും നടൻ നാനാ പടേക്കറിനുമെതിരായുള്ള ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഹൗസ്ഫുൾ–4ന്റെ ചിത്രീകരണത്തിൽ നിന്ന് സൂപ്പർതാരം ഹീറോ അക്ഷയ് കുമാർ പിന്മാറി. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടയിലാണ് അക്ഷയ് കുമാറിന്റെ ഞെട്ടിക്കുന്ന തീരുമാനം. 

സംവിധായകനും തിരക്കഥാകൃത്തുമായ സാജിദ് ഖാനെതിരെ നടി സലോനി ചോപ്രയാണ് കടുത്ത ആരോപണവുമായി രംഗത്തെത്തിയത്. 2011ൽ സാജിദ് ഖാന്റെ സംവിധാന സഹായിയായി പ്രവർത്തിക്കുമ്പോഴാണ് സലോനിക്ക് ദുരനുഭവം ഉണ്ടായത്. പല സമയത്തും ഫോണിൽ വിളിച്ചു ശല്യം ചെയ്യുകയും ലൈംഗികചുവയോടെ സംസാരിക്കുകയും ചെയ്തതായി സലോനി വെളിപ്പെടുത്തി. 

സലോനിയുടെ വെളിപ്പെടുത്തലുകളുടെ തുടർച്ചയായി ഉംഗലി ചിത്രത്തിലെ നായിക റേച്ചലും മാധ്യമപ്രവർത്തക കരിഷ്മ ഉപാധ്യയും സാജിദ് ഖാനെതിരെ ആരോപണങ്ങളുമായി രംഗത്തു വന്നു. ഇതോടെയാണ് സാജിദ് ഖാനെതിരെ നിലപാടു കടുപ്പിച്ച് കൂടുതൽ താരങ്ങൾ രംഗത്തു വന്നത്. 

സാജിദ് ഖാനെതിരായ ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുവരുന്നതു വരെ ഹൗസ്ഫുൾ–4ന്റെ ചിത്രീകരണം നിറുത്തി വയ്ക്കാൻ അക്ഷയ്കുമാർ നിർമാതാവിനോട് ആവശ്യപ്പെട്ടു. കടുത്ത നടപടി സ്വീകരിക്കേണ്ട വിഷയമാണിതെന്നും ഇത്തരം ആളുകൾക്കൊപ്പം പ്രവർത്തിക്കാൻ തനിക്ക് സാധിക്കില്ലെന്നും അക്ഷയ്കുമാർ തുറന്നടിച്ചു. 

നേരത്തെ, സാജിദ് ഖാനെതിരെ അക്ഷയ് കുമാറിന്റെ ഭാര്യയും നടിയുമായ ട്വിങ്കിൾ ഖന്നയും പ്രതികരിച്ചിരുന്നു. സാജിദ് ഖാനൊപ്പം സഹികരിക്കുന്ന വിഷയത്തിൽ ഹൗസ്ഫുൾ–4ലെ താരങ്ങൾ പുനഃരാലോചന നടത്തണമെന്നും ട്വിങ്കിൾ ഖന്ന ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ സംവിധാനത്തിൽ നിന്ന് പിൻമാറുകയാണെന്ന് സാജിദ് ഖാൻ വ്യക്തമാക്കി. 

ആരോപണങ്ങളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണെന്ന് പിൻവാങ്ങുന്നതെന്നും ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടു വരുന്നതുവരെ മാറി നിൽക്കുകയാണെന്നും സാജിദ് ഖാൻ അറിയിച്ചു. സത്യം പുറത്തു വരുന്നതു വരെ സ്വന്തം അനുമാനങ്ങൾ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങളോട് സാജിദ് ഖാൻ അഭ്യർത്ഥിച്ചു. 

അതേസമയം, തനുശ്രീ ദത്തയുടെ പരാതിയിൽ പൊലീസ് നാനാ പടേക്കറിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ദുർബലമായ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. 

related stories