ഇന്ത്യ വിടില്ലെന്ന് ആമിർ ഖാൻ

അസഹിഷ്ണുതയുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് ആമിർ ഖാൻ വ്യക്തമാക്കി. പറഞ്ഞതിൽ തന്നെ ഉറച്ചു നിൽക്കുന്നുവെന്നും താനും ഭാര്യയും ഇന്ത്യ വിടില്ലെന്നും ഭാവിയിലും ഇതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ആമിർ പറഞ്ഞു.

എന്റെ അഭിമുഖം കാണാത്തവരാണ് തെറ്റായ വിമർശനങ്ങൾ ഉന്നയിക്കുന്നത്, അല്ലെങ്കിൽ ഞാൻ പറഞ്ഞത് മനഃപൂർവം വളച്ചൊടിക്കുകയാണ്. ഇന്ത്യ എന്റെ രാജ്യമാണ് എന്റെ രാജ്യത്തെ സ്നേഹിക്കുന്നു. ഇവിടെ തന്നെയാണ് ഞാൻ ജീവിക്കേണ്ടതും. ആമിർ പറഞ്ഞു.

അഭിമുഖത്തിൽ‌ ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. എന്നെ ദേശദ്രോഹി എന്ന് മുദ്രകുത്തിയവരോട് ഒരു കാര്യമേ എനിക്ക് പറയാനൊള്ളൂ. ഇന്ത്യക്കാരനായതിൽ ഞാൻ അഭിമാനിക്കുന്നു. തന്റെ ദേശസ്നേഹത്തിന് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. ആമിർ ഖാൻ പറഞ്ഞു.

എനിക്കെതിരെ സംസാരിച്ചവരും നാണംകെടുത്തിയവരും ഞാൻ പറഞ്ഞത് ശരിയാണെന്ന് തെളിയിക്കുകയാണ്. എന്റെ കൂടെ നിന്നവരോട് എനിക്ക് നന്ദിയുണ്ട്. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യത്തെയും മനോഹാരിതയെയും സംരക്ഷിക്കുകയാണ് വേണ്ടത്. ’ രബീന്ദ്രനാഥ് ടാഗോറിന്റെ ഒരു കവിത കൂടി കുറിച്ചാണ് ആമിറിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

രാജ്യത്ത് അസഹിഷ്ണുത നിലനിൽക്കുന്നുവെന്ന പ്രസ്താവന വിവാദമായതോടെ ആമിറിനെതിരെ ബിജെപി പ്രവർത്തകര്‍ രംഗത്തെത്തിയിരുന്നു. എട്ടാമത് രാമനാഥ് ഗോയങ്കെ അവാർഡ്ദാന ചടങ്ങിനിടെയായിരുന്നു അസഹിഷ്ണുതയ്ക്കെതിരെ ആമിറിന്റെ പ്രതികരണം.രാജ്യത്ത് കുറച്ചു നാളായി അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നു. ഇതിനെതിരെ ഉത്തരവാദിത്തപ്പെട്ടവർ നടപടിയെടുക്കാൻ തയാറാകുന്നില്ലെന്നും ആമിർ പറഞ്ഞു.

ഒരാൾ കുറ്റകൃത്യം ചെയ്യുമ്പോൾ അയാളെ മുസ്‍ലിം ഭീകരനെന്നോ ഹിന്ദു ഭീകരനെന്നോ മുദ്രകുത്തി ആദ്യത്തെ തെറ്റ് നമ്മൾ ചെയ്യുന്നു. ഭീകരവാദത്തെ ഏതെങ്കിലും മതവുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ല. മുസ്‍ലിം കുടുംബത്തിൽ പിറന്ന തനിക്ക് ഐഎസ് എന്ന പേരിൽ ഭീകരവാദം നടത്തുന്നവരെ ഇസ്‍ലാം മതത്തിൽപ്പെട്ടവരായി കാണാനാകില്ല.

പുരസ്കാരങ്ങൾ മടക്കി നൽകിയുള്ള പ്രതിഷേധത്തെ പിന്തുണയ്ക്കുന്നു. എല്ലാ വ്യക്തികൾക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. ശരിയെന്നു തോന്നുന്ന ഏതു രീതിയിലും അവർക്ക് പ്രതിഷേധിക്കാം. പക്ഷേ അതൊരിക്കലും നിയമത്തെ കയ്യിലെടുത്താകരുതെന്നും ആമിർ കൂട്ടിച്ചേർത്തു.