ആമിർ ഖാനെതിരെ അനുപം ഖേർ

അസഹിഷ്ണുതയ്ക്കെതിരെ ആമിർ ഖാൻ നടത്തിയ പ്രസ്താവന മാധ്യമങ്ങളിൽ ചൂടൻ ചർച്ചയായി കഴിഞ്ഞു. ആദ്യമായി തന്റെ ഭാര്യ കിരൺ ഇന്ത്യ വിട്ടുപോകുന്നതിനെക്കുറിച്ച് സംസാരിച്ചു. തന്റെ മക്കളെക്കുറിച്ചോർത്ത് അവൾ പേടിക്കുന്നു. ഇതു തന്നെയും അസ്വസ്ഥനാക്കുവെന്നും ആമിർ പറഞ്ഞു.

എന്നാൽ ആമിറിന്റെ പ്രസ്താവനക്കെതിരെ നടൻ അനുപം ഖേർ രംഗത്തെത്തി. ‘ ഇങ്ങനെയൊരു പ്രസ്താവനയോടെ നിങ്ങൾ ആളുകളിൽ ഭയം ഉണർത്തുകയാണ് ചെയ്തത്. മറിച്ച് നല്ല പ്രതീക്ഷകളാണ് ആളുകൾക്ക് പകർന്നുകൊടുക്കേണ്ടതെന്ന് അനുപം ഖേർ പറയുന്നു.

എന്നാണ് ഇൻക്രെഡിബിൾ ഇന്ത്യ നിങ്ങൾക്ക് ഇന്റോളറൻസ് ഇന്ത്യ ആയി മാറിയത്. ഈ 7–8 മാസങ്ങൾക്കൊണ്ടല്ലേയെന്നും അനുപം ഖേർ ചോദിക്കുന്നു. ഈ രാജ്യം വിട്ടു പോകണമെന്ന് പറഞ്ഞ ഭാര്യയോട് ഏത് രാജ്യത്തേക്ക് പോകണമെന്ന് നിങ്ങൾ ചോദിച്ചോ? ഈ രാജ്യമാണ് ആമിർ ഖാനെ ഇന്നത്തെ ആളാക്കിയതെന്ന് അവരോട് പറയുമോ? അനുപം ഖേർ ചോദിച്ചു.

എട്ടാമത് രാമനാഥ് ഗോയങ്കെ അവാർഡ്ദാന ചടങ്ങിനിടെയായിരുന്നു അസഹിഷ്ണുതയ്ക്കെതിരെ ആമിറിന്റെ പ്രതികരണം.രാജ്യത്ത് കുറച്ചു നാളായി അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നു. ഇതിനെതിരെ ഉത്തരവാദിത്തപ്പെട്ടവർ നടപടിയെടുക്കാൻ തയാറാകുന്നില്ലെന്നും ആമിർ പറഞ്ഞു.

ഒരാൾ കുറ്റകൃത്യം ചെയ്യുമ്പോൾ അയാളെ മുസ്‍ലിം ഭീകരനെന്നോ ഹിന്ദു ഭീകരനെന്നോ മുദ്രകുത്തി ആദ്യത്തെ തെറ്റ് നമ്മൾ ചെയ്യുന്നു. ഭീകരവാദത്തെ ഏതെങ്കിലും മതവുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ല. മുസ്‍ലിം കുടുംബത്തിൽ പിറന്ന തനിക്ക് ഐഎസ് എന്ന പേരിൽ ഭീകരവാദം നടത്തുന്നവരെ ഇസ്‍ലാം മതത്തിൽപ്പെട്ടവരായി കാണാനാകില്ല.

പുരസ്കാരങ്ങൾ മടക്കി നൽകിയുള്ള പ്രതിഷേധത്തെ പിന്തുണയ്ക്കുന്നു. എല്ലാ വ്യക്തികൾക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. ശരിയെന്നു തോന്നുന്ന ഏതു രീതിയിലും അവർക്ക് പ്രതിഷേധിക്കാം. പക്ഷേ അതൊരിക്കലും നിയമത്തെ കയ്യിലെടുത്താകരുതെന്നും ആമിർ കൂട്ടിച്ചേർത്തു.