ആമിറിനും ഭാര്യയ്ക്കുമെതിരെ എഫ്ഐആർ

അസഹിഷ്ണതയെക്കുറിച്ച് പരമാർശിച്ച് നടത്തിയ പ്രസ്തവാനയിലൂടെ വിവാദത്തിലായ ബോളിവുഡ് താരം ആമിർ ഖാനും ഭാര്യ കിരൺ റാവുവിനുമെതിരെ എഫ്ഐആർ. ബിഹാറിലെ മുസാഫര്‍പുർ ജില്ല കോടതിയാണ് പരാതിയിൻമേൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നേരത്തെ ഡൽഹിയിലും ആമിറിനെതിരെ എഫ്ഐആർ വന്നിരുന്നു.

അഭിഭാഷകനായ സുധീർ കുമാർ ആണ് ആമിറിനും ഭാര്യയ്ക്കുമെതിരെ കോടതിയിൽ പരാതി ന‍ൽകിയത്. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സുഷമ ത്രിവേദിയാണ് പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

എട്ടാമത് രാമനാഥ് ഗോയങ്കെ അവാർഡ്ദാന ചടങ്ങിനിടെയായിരുന്നു അസഹിഷ്ണുതയ്ക്കെതിരെ ആമിറിന്റെ പ്രതികരണം. രാജ്യത്ത് കുറച്ചു നാളായി അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നു. ഇതിനെതിരെ ഉത്തരവാദിത്തപ്പെട്ടവർ നടപടിയെടുക്കാൻ തയാറാകുന്നില്ലെന്നും ആമിർ പറഞ്ഞു.

ഒരാൾ കുറ്റകൃത്യം ചെയ്യുമ്പോൾ അയാളെ മുസ്‍ലിം ഭീകരനെന്നോ ഹിന്ദു ഭീകരനെന്നോ മുദ്രകുത്തി ആദ്യത്തെ തെറ്റ് നമ്മൾ ചെയ്യുന്നു. ഭീകരവാദത്തെ ഏതെങ്കിലും മതവുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ല. മുസ്‍ലിം കുടുംബത്തിൽ പിറന്ന തനിക്ക് ഐഎസ് എന്ന പേരിൽ ഭീകരവാദം നടത്തുന്നവരെ ഇസ്‍ലാം മതത്തിൽപ്പെട്ടവരായി കാണാനാകില്ല.

പുരസ്കാരങ്ങൾ മടക്കി നൽകിയുള്ള പ്രതിഷേധത്തെ പിന്തുണയ്ക്കുന്നു. എല്ലാ വ്യക്തികൾക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. ശരിയെന്നു തോന്നുന്ന ഏതു രീതിയിലും അവർക്ക് പ്രതിഷേധിക്കാം. പക്ഷേ അതൊരിക്കലും നിയമത്തെ കയ്യിലെടുത്താകരുതെന്നും ആമിർ കൂട്ടിച്ചേർത്തു.