അബി യാത്രയായത് വലിയ സ്വപ്നം ബാക്കിവെച്ച്

മകന്‍ ഷെയ്ന്‍ നിഗത്തിനൊപ്പം ഒരു ചിത്രത്തില്‍ ഒരുമിച്ചഭിനയിക്കണമെന്ന ആഗ്രഹം ബാക്കിവെച്ചാണ് അബി മടങ്ങുന്നത്. അവസാനമായി അബി അഭിനയിച്ച കറുത്തസൂര്യന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഇ.വി.എം. അലിയോടാണ് അധികമൊന്നും പരസ്യപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത തന്റെ ആഗ്രഹം അബി തുറന്നുപറഞ്ഞത്.

‘കറുത്തസൂര്യന്‍ എന്ന ചിത്രത്തില്‍ സ്ത്രൈണതകലര്‍ന്ന സംഗീതസംവിധായകന്റെ വേഷമാണ് അബിയുടേത്. രോഗത്തിന്റെ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും സെറ്റിലാരെയും അറിയിക്കാതെയാണ് അവസാന സീന്‍വരെ അഭിനയിച്ചത്. അബി പാടി നൃത്തം ചെയ്തഭിനയിക്കുന്ന ഒരു ഗാനരംഗവും സിനിമയ്ക്കായി ചിത്രീകരിച്ചിട്ടുണ്ട്. കറുത്തസൂര്യനുവേണ്ടി ഒരുക്കുന്ന ചാനല്‍ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാനും അബി താത്പര്യം പ്രകടിപ്പിച്ചിരുന്നു.’ ഇ.വി.എം. അലി പറഞ്ഞു. 

പുതുമുഖങ്ങളായ മുഹമ്മദ് ഷാ, റിഷാദ്, മഞ്ജുഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന 'കറുത്തസൂര്യന്‍' ഡിസംബര്‍ എട്ടിന് തിയേറ്ററിലെത്തും. കൊച്ചുപ്രേമന്‍, ശിവജി ഗുരുവായൂര്‍, റസാക്ക് പാരഡൈസ്, നീനാ കുറുപ്പ്, പ്രിയങ്ക തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.