Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ജുവിനെയല്ല , നിങ്ങൾ കാണേണ്ടത് ആമിയെ!

prithvi-manju

പ്രണയത്തിനു ഗന്ധമുണ്ടോ? അങ്ങനെയൊന്നുണ്ടെങ്കിൽ അത് മാധവിക്കുട്ടിയുടെ ഗന്ധമായിരുന്നിരിക്കണം. ഉള്ളിൽ ഉറഞ്ഞു കൂടിയ പ്രണയത്തിന്റെ വിശുദ്ധ ഗന്ധം ഉടലും കടന്നിങ്ങനെ പ്രസരിക്കും. ജീവിതത്തിലും എഴുത്തിലും പകരക്കാരില്ലാത്ത ഗന്ധമായിരുന്നു അത്. രൂപവും എഴുത്തിന്റെ ഇത്തിരി കഷ്ണങ്ങളും പ്രണയത്തിന്റെ തുറന്ന ഹൃദയവും സ്വയം വിവാദത്തിനായി നൽകിയ മനസ്സും അവർ പലർക്കായി വീതിച്ചു നൽകിയെന്നേയുള്ളൂ, മാധവിക്കുട്ടിയെ അങ്ങനെ തന്നെ പകർത്തി വയ്ക്കുക എന്നത് സാധ്യമാകുന്നതേയില്ല ഒരിക്കലും. അങ്ങനെ ഒരു തോന്നലിലേക്കാണ് കമൽ മഞ്ജു വാരിയരുടെ ആമിയെയും കൊണ്ട് കടന്നു വരുന്നത്. വരുന്നതിനു മുൻപ് തന്നെ വിവാദമാക്കപ്പെട്ട സിനിമ. ആദ്യമായി കാസ്റ്റ് ചെയ്ത വിദ്യാ ബാലനിൽ തുടങ്ങി രാഷ്ട്രീയവും ആമിയുടെ മതവും വരെ റിലീസിന് മുൻപ് തന്നെ വിഷയമായി തുടങ്ങുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ കൂടുകയാണ് അക്ഷരാർത്ഥത്തിൽ.

ആമിയുടെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ ഒരുപക്ഷെ ഇപ്പറഞ്ഞ പ്രതീക്ഷകളൊക്കെ തകിടം മറിഞ്ഞത് പോലെയാണ് പല ദിക്കിൽ നിന്നും വന്ന പ്രതികരണങ്ങൾ. ആമിയുടെ രൂപത്തിന് ഒട്ടും ചേരാത്ത മഞ്‍ജുവിന്റെ കാസ്റ്റിങ് മുതൽ തന്നെ മുൻവിധികൾ പ്രേക്ഷകരുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു, പക്ഷേ അതിനെ ഒക്കെ കവച്ചു വച്ച് തന്നെയാണ് സംവിധായകൻ കമൽ മഞ്‍ജുവിന്‌ വേണ്ടി സംസാരിച്ചതും. എന്നാൽ ട്രെയിലർ നൽകിയ പ്രതികരണം സിനിമയ്ക്ക് ഒട്ടും അനുകൂലമാകുന്നതേയില്ല. 

പകരക്കാരില്ലാത്ത ഒരു ചക്രവർത്തിനിയാണ് മാധവിക്കുട്ടി. അത് എഴുത്തിന്റെ കാര്യത്തിലാണെങ്കിലും കാഴ്ചയുടെയോ ജീവിതത്തിന്റെയോ കാര്യത്തിലാണെങ്കിലും അതങ്ങനെ തന്നെയാണ്. പലരും മാധവിക്കുട്ടിയുടെ ശബ്ദത്തെ പരിഹസിച്ച് കേട്ടിട്ടുണ്ട്, ടേപ്പ് റെക്കോർഡർ കുരുങ്ങിയ പോലെയുള്ള ശബ്ദമെന്ന്. പക്ഷേ മഞ്ജുവിന്റെ ശബ്ദത്തെ ഇപ്പൊ പ്രേക്ഷകർ പരിഹസിക്കുമ്പോഴും അന്ന് ആമിയെ പരിഹസിച്ചതിന്റെ അപ്പുറമൊന്നും അനുഭവപ്പെടുന്നില്ല. മലയാള സദാചാര സമൂഹത്തിന്റെ വാക്കുകൾ കൊണ്ട് ഒട്ടേറെ തവണ മുറിവേറ്റവളാണ് മാധവിക്കുട്ടി. അക്ഷരങ്ങളിലും അവരുടെ നിലപാടുകളിലും ജീവിതത്തിലും എല്ലാം അവർക്ക് ചോര പൊടിഞ്ഞിരുന്നു, ഒരു സ്ത്രീ പറയാൻ പാടില്ലാത്ത രതി ഉൾപ്പെടെയുള്ള അവളുടെ സത്യങ്ങൾ ഉറക്കെ പറയുമ്പോൾ നമ്മുടെ സമൂഹം ഏർപ്പെടുത്തിയ ഒരു സദാചാര ശിക്ഷണം എന്ന് തന്നെ അതിനെ വിളിക്കണം. എന്നാൽ ഇപ്പോൾ മഞ്ജു ആമിയെ പേറുമ്പോൾ സമൂഹത്തിനു വേണ്ടത് ഒന്നുകൂടി ആവർത്തിച്ച് കല്ലെറിയാനുള്ള ഒരു സ്ത്രീ എന്നത് മാത്രമാണ്. 

ആമിയെ പോലെ ജീവിക്കാൻ, ആമിയെ പോലെ എഴുതാൻ അവർക്ക് മാത്രമേ ആകൂ എന്ന് തിരിച്ചറിഞ്ഞിട്ടും , ഭരതനോ പത്മരാജനോ ചെയ്യേണ്ടിയിരുന്ന ഒരു സിനിമ ചെയ്തത് കമൽ എന്ന സംവിധായകന്റെ അടക്കാനാകാത്ത ഭ്രമം മൂലം തന്നെയാകാം. അതിൽ മലയാളീകരിക്കപ്പെട്ട മുഖമുള്ള , അഭിനയ ഗുണമുള്ള ഒരു നായികയെ തന്നെ കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല. അവിടെയാണ് മഞ്ജുവിന്റെ മികവിനെ കമൽ കണ്ടെത്തിയതും ആമിയുടെ സ്ഥാനത്തേയ്ക്ക് കമൽ മഞ്ജുവിനെ കൊണ്ടിരുത്തിയതും.  ആരു വിചാരിച്ചാലും ആമി എന്ന ജീവിച്ചിരുന്ന പ്രതിഭയ്ക്ക് മഞ്ജുവിന്റെ എന്നല്ല ലോകത്താരുടെയും മുഖം ഇണങ്ങില്ല. അക്കാര്യത്തിൽ നല്ല വ്യക്തത ഉണ്ടായിരുന്നിട്ടും മഞ്ജു എന്ന വ്യക്ത്തി വന്നിട്ടുണ്ടെങ്കിൽ അതിൽ മഞ്ജു പ്രതിഫലിപ്പിക്കേണ്ടത് ആമിയുടെ മുഖമല്ല, മറിച്ചു അവർ ജീവിച്ചു അനുഭവിപ്പിച്ച നിമിഷങ്ങൾ മാത്രമാണെന്ന ബോധ്യം കമലിന് ഉണ്ടായിരുന്നിരിക്കണം.

ഡ്രമാറ്റിക് മെലോഡ്രാമയാണ് സിനിമകൾ. പ്രത്യേകിച്ച് കമലിനെ പോലെ ഒരു സംവിധായകന്റെ ചിത്രങ്ങളിൽ അത്തരം മെലോഡ്രാമകൾ നന്നായി പ്രതീക്ഷിക്കാമെന്നിരിക്കെ, അതിൽ യാഥാർഥ്യവുമായി ഇഴ ചേർന്ന് പോകുന്ന അമിത പ്രതീക്ഷകൾ പ്രേക്ഷകർ വയ്ക്കുന്നത് മാധവിക്കുട്ടി എന്ന പ്രതിഭയോടുള്ള അമിതമായ വിഗ്രഹ ആരാധന കാരണം തന്നെയാണ്. പല പ്രതിഭകളെയും മലയാള സിനിമ അഭ്രപാളിയ്ക്കുള്ളിൽ ആക്കിയിട്ടുണ്ട്. ജെ സി ദാനിയേലിന്റെ ജീവിതം സിനിമയാക്കി അതിൽ പൃഥ്വിരാജിന്റെ അഭിനയിപ്പിച്ചതും ഇതേ കമൽ തന്നെയാണ്. അവിടെ ഒരിക്കലും പ്രേക്ഷകർ പൃഥ്വിരാജിനെയല്ല പകരം ജെ.സിയെ തന്നെയാണ് കണ്ടതും. എന്നിരുന്നാലും ആമി വാർത്തയാകുമ്പോൾ അതിനു കാരണം ആമിയുടെ ജനപ്രിയത തന്നെ. 

മഞ്‍ജു എന്ന നടി അഭിനയ സാദ്ധ്യതകൾ ഒരുപാടുള്ള ഒരു വ്യക്തി തന്നെയാണ്. നിരവധി കഥാപാത്രങ്ങളിൽ സ്വയം നിറഞ്ഞു നിന്ന് പ്രതിഭ തെളിയിച്ച സ്ത്രീയുമാണ്. മലയാളത്തിൽ അത്തരം നായിക ഇടങ്ങൾ കുറഞ്ഞിരിക്കുമ്പോൾ തന്റെ മുന്നിലുള്ള അത്തരം ഏറ്റവും മികച്ചതെന്ന് തോന്നുന്ന ഒരു വ്യക്തിയെ മാത്രമേ തിരഞ്ഞെടുക്കാൻ കമലിനെ പോലെ ഒരു അനുഭവ പാരമ്പര്യമുള്ള സംവിധായകന് ആകൂ. മലയാള സിനിമയിൽ ഇപ്പോൾ മുന്നിൽ നിൽക്കാൻ അത്രത്തോളം ശേഷിയുള്ള നായികമാരിൽ മുന്നിൽ നിൽക്കുന്ന മഞ്ജുവിന് നറുക്കു വീഴുക അപ്പോൾ സ്വാഭാവികം. 

അഭിനയ ഗുണവും താര മൂല്യവും പ്രധാനം ആയതിനാലും മഞ്ജു ആമിയ്ക്ക് പറ്റിയ ഒരു പകരക്കാരി തന്നെ. ട്രെയിലർ കണ്ടു കൊണ്ട് ഒരിക്കലും സിനിമയെ വിലയിരുത്താൻ ആകില്ല എന്നിരിക്കെ, സിനിമയ്ക്കായി കാത്തിരിക്കുക തന്നെ വേണ്ടി വരും. മാധവിക്കുട്ടിയെ കുറിച്ചും അവരുടെ ജീവിതത്തെ കുറിച്ചും അറിയാത്തവരല്ല മലയാളികൾ. അതുകൊണ്ടു തന്നെ മഞ്ജുവിന്റെ ആമിയായി പരിണമിക്കലിന്റെ അപ്പുറം കമലിന്റെ സിനിമയിലെ ആമി,എഴുത്തുകാരിയുടെ ജീവിതത്തോട് നീതി ചെയ്യുന്നുണ്ടോ എന്നതാണ് പ്രധാനം. അതുകൊണ്ടു തന്നെ സിനിമ വരുന്നതുവരെ കാത്തിരിക്കുക തന്നെ വേണം.