വീട്ടുകാരുടെ പ്രാര്‍ത്ഥനകൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയത്: നടൻ അനീഷ്

നടൻ അനീഷ് ജി. മേനോന്റെ കാർ അപകടത്തിൽപെട്ടു. ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിയോടെ കാലടിത്തറയ്ക്കും കാളച്ചാലിനും ഇടയിലാണ് അപകടം. വളാഞ്ചേരി കുണ്ടൂര്‍ പള്ളിയാലില്‍ വീട്ടില്‍നിന്ന് എറണാകുളത്ത് നടക്കുന്ന പരിപാടി ഉദ്ഘാടനംചെയ്യാന്‍ പോകുമ്പോഴാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. സീറ്റ് ബെല്‍റ്റും എയര്‍ബാഗും ഉണ്ടായിരുന്നത് കൊണ്ടും, വീട്ടുകാരുടെ പ്രാര്‍ത്ഥനകൊണ്ടും മാത്രമാണ് താനിന്നും ജീവിച്ചിരിക്കുന്നതെന്ന് അപകട വിവരം പങ്കുവച്ച് കൊണ്ട് അനീഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

അനീഷിന്റെ കുറിപ്പ് വായിക്കാം–

ഇന്നലെ രാവിലെ എടപ്പാൾ- ചങ്ങരംകുളം ഹൈവേയിൽ വെച്ച് എന്റെ കാർ ഒരു അപകടത്തിൽ പെട്ടു! വളവ് കഴിഞ്ഞ് മുന്നോട്ട് വരുമ്പോൾ ഇടതു സൈഡിൽ നിന്നും ഒരു പിക്കപ്പ് പെട്ടെന്ന് 'യുടേൺ' ചെയ്ത് റോഡിന്റെ നടുക്ക് വിലങ്ങു വന്നു. 

സാമാന്യം നല്ല സ്പീഡ് ഉണ്ടായിരുന്നത്‌ കൊണ്ട് ബ്രേക്ക്‌ മാക്സിമം ചവിട്ടി നോക്കി കിട്ടിയില്ല.. ഇടിച്ചു!! 'കാർ ടോട്ടൽ ലോസ്' ആയി.

'സീറ്റ്‌ ബെൽറ്റും എയർബാഗും' ഉണ്ടായിരുന്നത് കൊണ്ടും വീട്ടുകാരുടെ പ്രാർത്ഥനകൊണ്ടും മാത്രമാണ് ഒരു പോറൽ പോലും ഇല്ലാതെ ഞാനിന്നും ജീവിക്കുന്നത്. ആ 'പിക്കപ്പ്' ന് പകരം ഒരു 'ബൈക്ക്/ഓട്ടോ' ആയിരുന്നു ആ വളവിൽ അപകടപരമായ രീതിയിൽ 'u turn' ചെയ്തിരുന്നത് എങ്കിൽ... ഓർക്കാൻ കൂടെ പറ്റുന്നില്ല!!!

...പലപ്പോഴും നമ്മളെല്ലാവരും രക്ഷപെടുന്നത് വീട്ടിൽ ഇരിക്കുന്നവരുടെ പ്രാത്ഥനകൊണ്ടു മാത്രമാണ്!! പ്രത്യേകിച്ചു- "സൂപ്പർ ബൈക്ക്"- യാത്രികർ...നമ്മുടെ അനുഭവങ്ങൾ ആണ് ഓരോന്നും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.. 

*വേഗത കുറക്കുക.

*ഹെൽമെറ്റ്‌ /സീറ്റ്‌ബെൽറ്റ്‌ ശീലമാക്കുക. 

*ശ്രദ്ധയോടെ ഡ്രൈവ് ചെയുക. 

ഓരോ ജീവനും വലുതാണ്.

ഇതോടൊപ്പം ചില 'ചങ്ങരംകുളം സ്വദേശികളുടെ പേരുകൾ കൂടെ പറയാം.. എടപ്പാൾ-ചങ്ങരംകുളം റൂട്ടിൽ സഞ്ചരിക്കുന്നവർ ഈ പേരുകൾ ഓർത്ത് വെക്കുക.. ഉപകാരപ്പെടും. - ആൻസർ, സാലി, പ്രസാദ്, ഉബൈദ്.. കൂടെ വളാഞ്ചേരി സൈഫു പാടത്ത്. 

സുഹൃത്തുക്കളെ നിങ്ങളെ പോലുള്ള മനുഷ്യ സ്നേഹികളായ യുവാക്കൾ എല്ലായിടത്തും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

"ഓരോ ജീവനും വലുതാണ്"

- അനീഷ് ജി മേനോൻ