മൂന്ന് ദിവസം ജീവൻ കയ്യിൽപ്പിടിച്ച് ടെറസ്സിൽ; പ്രളയം കടന്ന് സലിം കുമാറും കുടുംബവും

ലാഫിങ് വില്ലയിൽ വീണ്ടും ചിരികിലുക്കം. പ്രളയത്തിൽ നിന്നും സിനിമാതാരം സലീം കുമാറിനെയും കുടുംബത്തെയും രക്ഷപ്പെടുത്തി. മൂന്നുദിവമായി  പറവൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ആലംമാവ് ജംങ്ഷനിലുളള വീട്ടിൽ സലിം കുമാറും കുടുംബവും കുടുങ്ങിയിരിക്കുകയായിരുന്നു. 

മീന്‍ പിടിക്കുന്ന ബോട്ടിലാണ് സലിം കുമാറിനേയും ബന്ധുക്കളേയും രക്ഷപ്പെടുത്തിയത്. 45ഓളം പേരാണ് സലിം കുമാറിന്റെ വീട്ടില്‍ അഭയം തേടിയത്. തുടര്‍ന്ന് എല്ലാവരും സലീം കുമാറിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇവിടെ തുടര്‍ന്നു. ഇത്രയും അധികം ആളുകളെ തനിച്ചാക്കി വീടുപേക്ഷിക്കാൻ മനസനുവധിക്കാതിരുന്നതുകൊണ്ട് സലിമും കുടുംബവും അവിടെ തന്നെ തങ്ങി.  കുടിവെള്ളം ഇല്ലാതിരുന്നപ്പോള്‍ മഴവെള്ളം പിടിച്ചാണ് വെള്ളം കുടിച്ചതെന്ന് അദ്ദേഹം  പറഞ്ഞു. 

പറവൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടിലുള്ള ആലംമാവ് ജംഗ്ഷനിലാണ് സലിം കുമാറും കുടുംബവും താമസിക്കുന്ന ഇരുനില വീട്. സമീപപ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങിയപ്പോള്‍ സലീം കുമാറും കുടുംബവും വീട് പൂട്ടി ഇറങ്ങാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ ആ സമയത്താണ് സമീപപ്രദേശത്തുള്ള വീട് നഷ്ടപ്പെട്ട നാല്‍പ്പത്തിയഞ്ചോളം പേര്‍ അഭയം തേടിയെത്തിയത്.

തുടർന്ന് ഇവിടെ തുടരാൻ തീരുമാനിച്ചു. ഉച്ചയോടെ വീടിന്റെ രണ്ടാമത്തെ നിലയിലേക്കും വെള്ളം കയറുന്ന സാഹചര്യമായി. നിരവധി പ്രായമായവർ ഒപ്പമുണ്ടായിരുന്നെന്നും താരം പറയുന്നു.  ഉച്ചയോടെ തന്നെ വീടിന്റെ രണ്ടാമത്തെ നിലയിലേക്ക് വെള്ളം കയറിത്തുടങ്ങി. ഇതോടെ ടെറസിലേക്ക് കയറേണ്ടി വന്നു. 

ഇത്രയും ആളുകള്‍ക്ക് മൂന്ന് ദിവസം മൂന്ന് നേരം കഴിക്കാനുള്ള ഭക്ഷണം തന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് സലിം കുമാര്‍ പറയുന്നു. വീടിന് സമീപത്തുള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊടുക്കാന്‍ വാങ്ങി വെച്ച അരിയും സാധനങ്ങളുമാണ് വെള്ളത്തില്‍ കുടുങ്ങിയ ദിവസങ്ങളില്‍ ഉപകാരപ്പെട്ടത്. അതേസമയം കുടിവെള്ളത്തിന് ക്ഷാമമുണ്ടായിരുന്നു.

മഴവെളളം ശേഖരിച്ച് കുടിക്കുകയായിരുന്നു ആ സമയത്ത് തങ്ങളെന്നും സലിം കുമാര്‍ പറയുന്നു. സഹായമഭ്യര്‍ത്ഥിച്ച് സലിം കുമാര്‍ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തങ്ങളും തൊട്ടടുത്തുള്ള മൂന്ന് കുടുംബങ്ങളും കുടുങ്ങിക്കിടക്കുകയാണ് എന്നും വീടിന് മുന്നില്‍ നല്ല ഒഴുക്ക് ആയതിനാല്‍ നീന്തിപ്പോകാന്‍ പോലും പറ്റില്ലെന്നും സലിം കുമാര്‍ ഫേസ്ബുക്ക് ലൈവില്‍ പറയുകയുണ്ടായി.

വെള്ളം ഉയരുന്നതിനാല്‍ എത്രയും പെട്ടെന്ന് രക്ഷാ പ്രവര്‍ത്തകരെത്തി സഹായിക്കണമെന്നും സലിം കുമാര്‍ ആവശ്യപ്പെട്ടിരുന്നു. സഹായം വാഗ്ദാനം ചെയ്ത് തനിക്ക് ഡയൽഹിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വരെ ഫോണ്‍ കോളുകള്‍ വന്നു. ഹെലികോപ്റ്റര്‍ ഇപ്പോള്‍ എത്തുമെന്നായിരുന്നു എല്ലാവരും പറഞ്ഞ് കൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഒരു ഹെലികോപ്റ്റര്‍ വന്നു.

എന്നാല്‍ തങ്ങളെ കാണാന്‍ അവര്‍ക്ക് സാധിച്ചില്ല. പിന്നെ സഹായത്തിന് ആരും എത്തിയില്ല. ഒടുവില്‍ മത്സ്യത്തൊഴിലാളികളാണ് സലിം കുമാറിനേയും മറ്റുള്ളവരേയും രക്ഷപ്പെടുത്തിയത്. ഇവരെ ആദ്യം വടക്കന്‍ പറവൂരിലെ ക്യാമ്പിലേക്ക് മാറ്റി. പിന്നാലെ കുടുംബ സുഹൃത്തിന്റെ വീട്ടിലേക്ക് മാറിയിരിക്കുകയാണ് സലിം കുമാറും കുടുംബവും.