കേരളത്തിന് കൈത്താങ്ങുമായി തമിഴ് സൂപ്പർതാരം വിജയ്. എഴുപത് ലക്ഷം രൂപയാണ് കേരളത്തിലെ ദുരിതബാധിതർക്ക് നൽകുന്നത്. തമിഴ് വാർത്താ ചാനലായ സൺ ടിവിയാണ് വാർത്ത സ്ഥിരീകരിച്ചത്. വിജയ് ഫാൻസ് വഴിയാണ് അദ്ദേഹം ഈ തുക നൽകിയത്.
തമിഴ്നാട്ടിലെ വിജയ് ഫാൻസ് അസോസിയേഷൻ ഈ തുക സമാഹരിച്ച് പ്രളയബാധിതർക്ക് ആവശ്യമായ സാമഗ്രികൾ മേടിച്ചിരുന്നു. ഇത് വിജയ് ഫാൻസ് വഴി കേരളത്തിലെത്തിച്ച് സന്നദ്ധപ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനം.
നേരത്തെ തമിഴ് നടൻ വിജയകാന്ത് കേരളത്തിന് ഒരുകോടി രൂപയുടെ സഹായം നൽകുമെന്ന് അറിയിച്ചിരുന്നു. ഒരു കോടി രൂപ വരുന്ന അവശ്യവസ്തുക്കളാണ് വിജയകാന്ത് സഹായമായി നൽകുക.
ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന കേരള ജനതയ്ക്ക് സംസ്ഥാനത്തിനു പുറത്തുനിന്നും രാജ്യത്തിനു പുറത്തുനിന്നും സഹായപ്രവാഹങ്ങള്‍ നിലയ്ക്കാതെ എത്തുകയാണ്. ഷാരൂഖ് ഖാന്റെ അച്ഛന്റെ പേരിലുള്ള മീർ ഫൗണ്ടേഷൻ 21 ലക്ഷം രൂപയും നടി ജാക്വലിൻ അഞ്ച് ലക്ഷം രൂപയും സംഭാവന നൽകി.
വിക്രം 35 ലക്ഷം രൂപ പ്രഖ്യാപിച്ചപ്പോള്‍ ജൂനിയര്‍ എന്‍ടിആര്‍ 25 ലക്ഷം രൂപയും നന്ദമുരി കല്യാൺ 10 ലക്ഷം രൂപയും കമൽഹാസൻ 25 ലക്ഷവും നയന്‍താര പത്ത് ലക്ഷം രൂപയും പ്രഖ്യാപിച്ചു. ഇക്കാര്യം ട്വിറ്ററിലൂടെ ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.
തമിഴ് തെലുങ്ക് സിനിമാ മേഖലയില്‍ നിന്നും നിരവധി താരങ്ങളാണ് സഹായഹസ്തവുമായി രംഗത്തെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം വിജയ് സേതുപതി 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ധനുഷ് 15 ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു.
ശങ്കർ പത്തു ലക്ഷം, ജയം രവി പത്തുലക്ഷം, മുരുകദോസ് പത്ത് ലക്ഷം, ശിവകാർത്തികേയനും സിദ്ധാർഥും പത്ത് ലക്ഷം വീതം സംഭാവന നൽകി. സണ്‍ ടിവി ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. പത്മപ്രിയ, രോഹിണി തുടങ്ങിയവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.
തെലുങ്ക് സിനിമാ മേഖലയില്‍ നിന്നും അല്ലു അര്‍ജുന്‍ 25 ലക്ഷം, പ്രഭാസ് 25 ലക്ഷം, വിജയ് ദേവരകൊണ്ട അഞ്ചു ലക്ഷം രൂപ എന്നിങ്ങനെ സംഭാവന നല്‍കി.