സിനിമാ രംഗത്ത് നടന്ന ചില പ്രശ്‌നങ്ങളിലേക്ക് തന്നെ അനാവശ്യമായി മാധ്യമങ്ങള്‍ വലിച്ചിഴച്ചുവെന്ന് നമിത പ്രമോദ്. ‘സിനിമാരംഗത്ത് ചില പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ എന്റെ പേരും വാര്‍ത്തകളിലേക്ക് വലിച്ചിഴച്ചു, ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നത് മാധ്യമങ്ങളാണ്. അവര്‍ക്ക് തീര്‍ച്ചയായും നീതി ബോധം വേണം.’–നമിത പറഞ്ഞു.
‘ഒരാളെ കുറിച്ച് വാര്‍ത്ത കൊടുക്കുന്നതിന് മുമ്പ് അതിന്റെ കൃത്യതയെ കുറിച്ച് അന്വേഷിക്കണം. ഗോസിപ്പ് പറയുന്ന ലാഘവത്തോടെ ഒരു കേസിന്റെ ഭാഗമാണെന്ന് ആരോപിക്കുന്നത് ശരിയല്ല. ആദ്യമൊക്കെ ടെന്‍ഷനുണ്ടായിരുന്നു. ഈശ്വരാ എന്തിനാ എന്നെ ഇതിലേക്കൊക്കെ വലിച്ചിഴയ്ക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ട്. പക്ഷേ എന്റെ കുടുംബവും ബന്ധുക്കളും തന്ന പിന്തുണ വലുതാണ്.'-നമിത പറഞ്ഞു.
വിവാഹശേഷം സിനിമയിൽ അഭിനയിക്കില്ലെന്നും നടി പറയുകയുണ്ടായി. ‘കല്യാണത്തെ കുറിച്ചൊന്നും ചിന്തിച്ച് തുടങ്ങിയിട്ടില്ല. കല്യാണം കഴിച്ചാല്‍ ഭര്‍ത്താവിനെ മര്യാദയ്ക്ക് നോക്കണം. വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കണം. പക്വത വന്നിട്ട് അതേക്കുറിച്ച് ആലോചിക്കാമെന്ന് കരുതുന്നു. ഒരു മൂന്നു വര്‍ഷം കൂടി കഴിഞ്ഞാല്‍ പക്വത വരുമായിരിക്കും.’
‘ഭാവിയെ കുറിച്ച് ആലോചിച്ച് വട്ടാകുന്ന പരിപാടിയില്ല. കുറച്ചുനാള്‍ കൂടി സിനിമ ചെയ്യും. പിന്നെ വിവാഹം കഴിക്കും. അതുകഴിഞ്ഞ് കുടുംബം നോക്കി നടത്തും. പഠനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. വിവാഹശേഷം സിനിമയില്‍ അഭിനയിക്കാന്‍ സാധ്യത കുറവാണ്. ഇനി സമാധാനമായിട്ട് വീട്ടിലിരിക്കാമെന്ന് കരുതും. അതെന്റെ അടിസ്ഥാന സ്വഭാവമാണ്. കുടുംബത്തിന്റെ അടിത്തറ എന്നു പറയുന്നത് അമ്മയാണ്. ഞാന്‍ എന്റെ അമ്മയെ കണ്ടാണ് വളര്‍ന്നത്. അമ്മയുടെ ജീവിതം ഞങ്ങള്‍ക്ക് വേണ്ടിയായിരുന്നു. അതുപോലെ നല്ലൊരു വീട്ടമ്മയാകണമെന്നുണ്ട്. ഇതെന്റെ മാത്രം അഭിപ്രായമാണ്. –നമിത വ്യക്തമാക്കി.
പ്രൊഫസര്‍ ഡിങ്കന്‍ എന്ന ദിലീപ് ചിത്രത്തിലാണ് നമിത ഇപ്പോള്‍ അഭിനയിക്കുന്നത്. ദിലീപിനൊപ്പമുളള നമിതയുടെ അഞ്ചാമത്തെ ചിത്രമാണ് ഫ്രൊഫസര്‍ ഡിങ്കന്‍. കമ്മാര സംഭവത്തിനു ശേഷമെത്തുന്ന നമിത മലയാളത്തിലെത്തുന്നതും ഡിങ്കനിലൂടെയാണ്.