Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പ്രളയം താണ്ടി എന്റെ ജീവനെത്തി’; അപ്പാനി ശരത്തിന് പെൺകുഞ്ഞ്

apani-sarath-daughter

കേരളത്തെ പിടിച്ചുലച്ച പ്രളയദുരന്തം നടൻ അപ്പാനി ശരത്തും ജീവിതത്തിൽ മറക്കില്ല. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട പൂര്‍ണ ഗര്‍ഭിണിയായ അപ്പാനിയുടെ ഭാര്യയെ രക്ഷാപ്രവർത്തകരാണ് സുരക്ഷിത സ്ഥാനത്തെത്തിക്കുന്നത്. ചെന്നൈയില്‍ ഷൂട്ടിങ്ങിന് പോയ ശരത് നാട്ടില്‍ വരാനാകാതെ അവിടെ കുടുങ്ങുകയായിരുന്നു.

ഇപ്പോഴിതാ ഇരുവരുടെയും ഇടയിലേയ്ക്ക് കുഞ്ഞതിഥി എത്തിയിരിക്കുന്നു. ഭാര്യ പെണ്‍കുഞ്ഞിനെ പ്രസവിച്ചു എന്ന സന്തോഷ വാര്‍ത്ത ശരത് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.  തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ രാവിലെ പത്തരയോടെ ആയിരുന്നു കുഞ്ഞിന്റെ ജനനം.

സുഖപ്രസവമായിരുന്നുവെന്നും അമ്മയും കുഞ്ഞും ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും ശരത് പറയുകയുണ്ടായി. പ്രളയ ജലം താണ്ടിയെത്തിയ തന്റെ ജീവന് 'അവന്തിക ശരത്‌' എന്ന് പേരിടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ശരത് പറഞ്ഞു.

പ്രളയം ഏറ്റവുമധികം ബാധിച്ച ചെങ്ങന്നൂർ വെൺമണിയില്‍ അകപ്പെട്ടുപോയ ഭാര്യയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്പാനി ശരത് ഫെയ്സ്ബുക്ക് ലൈവിൽ വന്ന വിഡിയോ വലിയ ചര്‍ച്ചയായിരുന്നു. ഷൂട്ടിങ്ങിനായി ചെന്നൈയിലെത്തിയ അപ്പാനിക്ക് ഇപ്പോൾ നാട്ടിലേക്കു വരാൻ കഴിയാത്ത സാഹചര്യമാണെന്നും ഭാര്യ ഒൻപതു മാസം ഗര്‍ഭിണിയാണെന്നും, താൻ അടുത്തില്ല എന്ന വേദനയും അദ്ദേഹം പങ്കുവച്ചിരുന്നു.

ഗര്‍ഭിണിയായ ഭാര്യയെ രക്ഷിച്ചവര്‍ക്ക് നന്ദി: കണ്ണുനിറഞ്ഞ് അപ്പാനി ശരത്

പിന്നീട് ഭാര്യ സുരക്ഷിതയായിരിക്കുന്നു എന്ന വിവരവും ശരത് പങ്കുവച്ചു. തന്റെയും രേഷ്മയുടെയും വലിയ സ്വപ്നമായിരുന്നു കുഞ്ഞെന്നും അതിനെ തിരിച്ചു തന്നത് ഈ ജനങ്ങളാണെന്നും അപ്പാനി പറയുകയുണ്ടായി. ‘എന്നാലാവുന്നത് ഒരാൾക്കെങ്കിലും  ഉപകാരം ചെയ്യാനാകുന്ന എന്തെങ്കിലും എനിക്ക് ചെയ്യണം. ഇതൊന്നും പറഞ്ഞു ചെയ്യേണ്ടതല്ലെന്ന് എനിക്കറിയാം. പക്ഷെ ഞാന്‍ പറയുകയാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ ഞാനെന്റെ കുഞ്ഞിനോട് ചെയ്യുന്ന തെറ്റാകും അത്.’–ശരത് വിഡിയോയിൽ പറയുന്നു.

കഴിഞ്ഞ വർഷം ഏപ്രിൽമാസമാണ് അപ്പാനിയും രേഷ്മയും വിവാഹിതരാകുന്നത്.