പ്ലാസ്റ്റിക് അല്ല, നിരോധിക്കേണ്ടത് പി.സി. ജോർജിനെ; വിമർശിച്ച് താരങ്ങൾ

പൂഞ്ഞാർ എംഎൽഎ പി.സി. ജോർജിനെതിരെ സിനിമാരംഗത്തും പ്രതിഷേധം ശക്തമാകുന്നു. കേരളത്തിൽ ആദ്യം നിരോധിക്കേണ്ടത് പി.സി. ജോർജിനെ ആണ് അല്ലാതെ പ്ലാസ്റ്റിക് അല്ലെന്നും സംവിധായകൻ മധുപാൽ പ്രതികരിച്ചു. മറ്റൊരാളുടെ വാക്കുകൾ കടമെടുത്താണ് അദ്ദേഹം സമൂഹമാധ്യമത്തിൽ നിലപാട് വ്യക്തമാക്കിയത്.

അതിനിടെ ബോളിവുഡിലും പി.സി. ജോർജിനെതിരെ പ്രതിഷേധം ഉയരുകയാണ്. രവീണ്ട ടണ്ടൻ, സ്വര ഭാസ്കർ എന്നിവർ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. എംഎൽഎ പറഞ്ഞത് തീർത്തും അരോചകരമാണെന്നും ഇത് ലജ്ജിപ്പിക്കുന്നുണ്ടെന്നും സ്വര ട്വീറ്റ് ചെയ്തു. മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും ദ്രവീകരണം സമൂഹത്തെ മലിനീകരിക്കുന്നതായും ഇത് ഛർദിക്കാനുള്ള ഇട വരുത്തുന്നുവെന്നും നടി സ്വര ഭാസ്കർ ട്വീറ്റ് ചെയ്തു.

ഇരയെ ഭയപ്പെടുത്താനുള്ള ശ്രമമമാണ് ഇവിടെ നടക്കുന്നതെന്നും വനിത കമ്മീഷൻ വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും രവീണ അഭിപ്രായപ്പെട്ടു.

കോട്ടയത്തു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണു ജലന്തര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ മോശമായ ഭാഷയില്‍ പി.സി. ജോര്‍ജ് പ്രതികരിച്ചത്. ജലന്തര്‍ ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നു പറഞ്ഞ പി.സി. ജോര്‍ജ്, 12 തവണ പീഡനത്തിനിരായിട്ട് 13–ാം തവണ കന്യാസ്ത്രീ പരാതി നല്‍കിയെന്നതില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ചിരുന്നു.