‘ഷർട്ടിടാതെ മമ്മൂക്കയെ വെള്ളത്തിൽ ഇറക്കണം, പറയാൻ പേടി’

‘ഷർട്ടിടാതെ മമ്മൂക്കയെ വെള്ളത്തിലിറക്കണം. കുട്ടനാട് ഷൂട്ടിങ്ങിനെത്തിയപ്പോൾ മുതൽ മനസ്സിൽ തോന്നിയ ആഗ്രഹമാണ്.’ പറയുന്നത് കുട്ടനാടൻ ബ്ലോഗിന്റെ സംവിധായകൻ സേതുവാണ്. മമ്മൂട്ടിയുമൊത്തുള്ള കുട്ടനാട്ടിലെ ഷൂട്ടിങ്ങനുഭവങ്ങൾ മനോരമ ന്യൂസ് ഡോട്ട് കോമുമായി പങ്കുവെക്കുകയാണ് സേതു. 

''വള്ളത്തിലും ബോട്ടിലുമൊക്കെയായി നിരവധി രംഗങ്ങളുണ്ടായിരുന്നു. ഷർട്ടിടാതെ മമ്മൂക്കയെ വെള്ളത്തിലിറക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. പക്ഷേ പറയാൻ പേടിയായിരുന്നു, അതുകൊണ്ട് പറഞ്ഞില്ല.''

പെട്ടെന്നൊരു ദിവസം മമ്മൂക്ക പറഞ്ഞു,''കുട്ടനാട് ആയതുകൊണ്ട് ഒന്ന് വെള്ളത്തിലിറങ്ങാം എന്നൊക്കെ കരുതിയതാണ്. ഇതിപ്പോ വള്ളത്തിലും ബോട്ടിലും മാത്രമാണല്ലോ''. 

മമ്മൂക്ക മനസ്സ് വായിച്ചപോലെയാണ് തോന്നിയത്. പറയാൻ പേടിച്ച ആ രംഗങ്ങൾ ഒടുവിൽ മമ്മൂക്കയുടെ ആവശ്യപ്രകാരം ചിത്രീകരിക്കുകയായിരുന്നു.

ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ മമ്മൂക്കയുടെ മനസ്സാന്നിധ്യം അത്ഭുതപ്പെടുത്തിയെന്നും സേതു പറയുന്നു. മമ്മൂക്ക ബുള്ളറ്റിൽ വരുന്ന രംഗം ചിത്രീകരിക്കുകയാണ്. ഷാഹിൻ സിദ്ദിഖ്, ഗ്രിഗറി എന്നിവർ മമ്മൂക്കക്ക് പിന്നിൽ മറ്റൊരു ബൈക്കിൽ. പെട്ടെന്ന് ഇവരുടെ ബൈക്ക് അപകടത്തിൽപ്പെട്ടു. ഇരുവരും റോഡില്‍ വീണു.

മമ്മൂക്ക ഇറങ്ങിച്ചെന്ന് ഇരുവരെയും പിടിച്ചെഴുന്നേൽപ്പിച്ചു. ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞു. അന്ന് ഷൂട്ടിങ് നടക്കില്ലെന്നാണ് കരുതിയത്. എല്ലാവരും ആകെ ടെൻഷനിലായി. പക്ഷേ മമ്മൂക്ക പറഞ്ഞു, ഷൂട്ടിങ് മുടങ്ങണ്ട, നമുക്ക് തുടരാമെന്ന്. ആ സമയത്തെ മമ്മൂക്കയുടെ മനസ്സാനിധ്യം അത്ഭുതപ്പെടുത്തി. പിന്നീട് ഷാഹിനെയും ഗ്രിഗറിയെയും ഒഴിവാക്കി ആ സീൻ മാറ്റിയെഴുതിയാണ് ചിത്രീകരിച്ചത്.