പിഴയടച്ച് കേസ് തീർക്കാനില്ല: ടൗണ്‍ സ്റ്റേഷനില്‍ ജോയ് മാത്യു

പ്രതികരിക്കുന്നവരെ തീവ്രവാദികളാക്കാനാണ് സര്‍ക്കാറിന്റെ ശ്രമമെന്ന് നടനും സംവിധായകനും സാംസ്ക്കാരിക പ്രവര്‍ത്തകനുമായ ജോയ് മാത്യു. കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ മാധ്യപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച്  മിഠായിത്തെരുവില്‍ മൗനജാഥ നടത്തിയതിന് എടുത്ത കേസില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായതായിരുന്നു താരം. അതേസമയം പിഴയടച്ച് കേസ് നടപടികള്‍ അവസാനിപ്പിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

സംവിധായകന്‍ ഗിരിഷ് ദാമോദറുമൊത്താണ് ജോയ് മാത്യു ടൗണ്‍ സ്റ്റേഷനിലെത്തിയത്. പിഴയടച്ച് കേസ് തീര്‍പ്പാക്കാമെന്ന് പൊലീസ് അറിയിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ല.

‘തീവ്രവാദിയാക്കാനുള്ള ശ്രമം അംഗീകരിക്കില്ല. സമര വിരുദ്ധ മേഖലയായി മിഠായിതെരുവിനെ പ്രഖ്യാപിച്ചതറിയില്ല.’ ജോയ് മാത്യുവിന്‍റെ വാക്കുകള്‍. കഴിഞ്ഞ 13നാണ് സംസ്ക്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മിഠായിത്തെരുവിലൂടെ മൗനജാഥ നടത്തിയത്.