മലയാളികളുടെ പ്രേമം ട്രോൾ വേദനിപ്പിച്ചെന്ന് നാഗചൈതന്യ

പ്രേമം സിനിമയുടെ തെലുങ്ക് റീമേക്കിനെക്കുറിച്ചാണ് ഇപ്പോൾ സിനിമാപ്രേക്ഷകരുടെയും ട്രോളന്മാരുടെയും ചർച്ച. തെലുങ്ക് റീമേയ്ക്കിൽ മലരായി എത്തുന്ന ശ്രുതി ഹാസന്റെ ആദ്യലുക്ക് പുറത്തുവന്നപ്പോൾ തുടങ്ങിയ ട്രോളുകളാണ്. ഇപ്പോൾ ട്രെയിലർ ഇറങ്ങിയിട്ട് പോലും ട്രോളിന്റെ ഒഴുക്കു കുറയുന്നില്ല. ശ്രുതി ഹാസൻ തൽക്കാലം രക്ഷപ്പെട്ടെന്ന് തോന്നുന്നു. ട്രെയിലർ കൂടി വന്നതോടെ ട്രോളന്മാർക്ക് നാഗചൈതന്യയോടാണ് ഇഷ്ടം കൂടിയിരിക്കുന്നത്. ‍

നിവിന്‍ അവതരിപ്പിച്ച ജോർജിന്റെ പകുതിപോലും വരില്ല നാഗചൈതന്യയെന്നാണ് വിമർശകർ പറയുന്നത്. മലയാളികൾ മാത്രമല്ല തമിഴന്മാരും സിനിമയ്ക്കെതിരെ തിരിഞ്ഞതാണ് ട്രോളുകളുടെ എണ്ണം കൂടാൻ കാരണം. എന്നാൽ ഈ ട്രോളുകളെല്ലാം തന്നെ വേദനപ്പിച്ചെന്ന് നാഗചൈതന്യ വ്യക്തമാക്കി. പ്രേമം സിനിമ റീമേക്ക് ചെയ്യുമ്പോൾ തന്റെ മനസ്സിൽ കൃത്യമായൊരു ലക്ഷ്യം ഉണ്ടായിരുന്നെന്നും സ്ക്രീനില്‍ ആവിഷ്കരിച്ചത് യഥാർത്ഥ ജീവിതം തന്നെയാണെന്നും നാഗ പറഞ്ഞു.

ഒരുപാട് ചിത്രങ്ങൾ പ്രചോദനമായിട്ടുണ്ട്. മലയാളത്തിൽ നിന്നുമാത്രമല്ല മറ്റു ഭാഷകളിൽ നിന്നെല്ലാം തെലുങ്കിൽ ചിത്രങ്ങൾ റീമേക്ക് ചെയ്യാറുണ്ട്. പ്രേമം പോലൊരു കൾട്ട് ക്ലാസിക് ചിത്രം റീമേക്ക് ചെയ്യുമ്പോൾ ഇത്തരം വിമർശനങ്ങൾ പ്രതീക്ഷിച്ചിരുന്നെന്നും നാഗചൈതന്യ പറയുന്നു.

മലർ ടീച്ചറായി എത്തുന്ന ശ്രുതിക്കെതിരെ ഉയർന്ന വിമര്‍ശനങ്ങളെപ്പറ്റിയും നാഗ പറഞ്ഞു. ‘മഡോണയും അനുപമയും തെലുങ്ക് പ്രേക്ഷകർക്ക് പുതിയമുഖങ്ങളാണ്. അവര്‍ക്ക് പരിചിതമായൊരു മുഖം സിനിമയിൽ സിനിമയിൽ വേണമെന്ന തീരുമാനത്തോടെയാണ് ശ്രുതിയെ മലരിന്റെ വേഷത്തിൽ പരിഗണിച്ചത്. ആ കഥാപാത്രത്തിന് കൂടുതൽ സ്റ്റാർ വാല്യു ഉയരാനും ഇത് കാരണമായി. മറ്റൊരു തലത്തിലാണ് ശ്രുതി ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നാഗചൈതന്യ പറഞ്ഞു.

തന്റെ ജീവിതം പോലെ മൂന്നു വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ഇതിലെ നായകൻ സഞ്ചരിക്കുന്നത്. ഞാനും ഇതുപോലെ തന്നെ കടന്നുപോയ ആളാണ്. പ്രേമം സിനിമയുടെ ഒറിജിനൽ കണ്ട് ഞാൻ കരഞ്ഞുപോയിരുന്നു. നാഗ തുറന്നു പറയുന്നു.