കാറപടകത്തില്‍ ഗുരുതരമായി പരുക്കേറ്റ നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്‍ ജീവിതത്തിലേക്ക് നടന്നുതുടങ്ങി. കാലിന്‍റെ തുടയെല്ലില്‍ കഴിഞ്ഞ ശനിയാഴ്ച വിജയകരമായി ശസ്ത്രക്രിയ നടത്തിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഫിസിയോതെറാപ്പിസ്റ്റിന്‍റെ നേതൃത്വത്തില്‍ സിദ്ധാര്‍ഥിനെ നടത്തിക്കാനും ശ്രമിച്ചിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം അടുത്തുള്ള ദിവസങ്ങളില്‍ തന്നെ നടത്തിച്ചില്ലെങ്കില്‍ ശരീരത്തിന് അത് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരിക്കുമെന്നും അതുകൊണ്ടാണ് വേദനയുണ്ടെങ്കിലും പെട്ടന്നുതന്നെ സിദ്ധാര്‍ഥിനെ പിടിച്ചു നടത്തിക്കാന്‍ തുടങ്ങിയതെന്ന് ആശുപത്രിവൃത്തങ്ങള്‍ പറയുന്നു. തുടയെല്ലിന് നടത്തിയ ശസ്ത്രക്രിയയോടൊപ്പം കൈയിലെ പരുക്കിനും ശസ്ത്രക്രിയ നടത്തിയിരുന്നു.
പഴയതുപോലെ തന്നെ എല്ലാക്കാര്യങ്ങളും വ്യക്തമായി സിദ്ധാര്‍ഥിന് ഓര്‍മയുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ രണ്ട് ആഴ്ചക്കുള്ളില്‍ സിദ്ധാര്‍ഥിന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞേക്കുമെന്നും ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു. സിദ്ധാര്‍ഥിന്‍റെ അമ്മയും നടിയുമായ കെ.പി.എസ്.സി ലളിത സിദ്ധാര്‍ഥിനൊപ്പം ആശുപത്രിയിലുണ്ട്.
സെപ്റ്റംബര്‍ 12ന് കൊച്ചി ചമ്പക്കരയിൽ കാർ മതിലിലിടിച്ചാണ് അപകടമുണ്ടാകുന്നത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. മസ്തിഷ്‌കത്തില്‍ രക്തസ്രാവമുള്ളതിനാല്‍ അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. രണ്ടു ദിവസത്തിന് ശേഷം നില അല്‍പ്പം മെച്ചപ്പെടുകയും വെന്‍റിലേറ്ററില്‍ നിന്നും മാറ്റുകയും ചെയ്തതോടെ സിദ്ധാര്‍ഥ് അപകടനില തരണം ചെയ്തിരുന്നു.
സംവിധായകന്‍ ഭരതന്റെയും നടി കെ.പി.എ.സി ലളിതയുടെയും മകനാണ് സിദ്ധാര്‍ഥ് ഭരതന്‍. കമലിന്‍റെ നമ്മള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.