ആദ്യം കണ്ടപ്പോൾ പേടിച്ച് വിറച്ചു; മഞ്ജു

മലയാളത്തിന്റെ സൂര്യപുത്രിയായി പ്രേക്ഷകഹൃദയം കീഴടക്കിയ അമലയ്ക്കൊപ്പം അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് മഞ്ജു വാരിയർ. പുതിയ സിനിമയായ 'കെയ‍ർ ഓഫ് സൈറ ബാനു'വിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്.

അമലയുടെ കടുത്ത ആരാധികയാണ് മഞ്ജു. തന്റെ പ്രിയപ്പെട്ട താരത്തെ ആദ്യമായി നേരിൽ കാണാൻ എത്തുമ്പോൾ തന്റെ കൈയ്യും കാലും വിറയ്ക്കുന്നുണ്ടായിരുന്നെന്ന് മഞ്ജു പറയുന്നു. അമല മാഡം പോസിറ്റീവ് എനർജി ഉള്ള ആളാണെന്നും അവരുടെ ചിരിയാണ് തന്നെ കംഫർട്ടബിൾ ആക്കിയതെന്നും മഞ്ജു വ്യക്താക്കി. ‘ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ഞാനവരെ നിരീക്ഷിച്ചു. എങ്ങനെയാണ് അവർ മറ്റു ആളുകളോട് ഇടപഴകുന്നത്, എത്രത്തോളും ഡൗൺ ടു എർത്ത് ആണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.’–മഞ്ജു പറഞ്ഞു.

അമലയെ ആദ്യമായി കണ്ട നിമിഷം മഞ്ജു കുറിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്–

ഇന്ന് അമല മാഡത്തെ ആദ്യമായി നേരിൽകണ്ടു. കാലം അവരെ സ്പർശിച്ചിട്ടേയില്ല. വർഷങ്ങൾക്കുമുമ്പ് സൂര്യപുത്രിയായി എന്നെ മോഹിപ്പിച്ച, പാതിരാമഴപോലെ ഉള്ളിൽ കണ്ണീർപെയ്യിച്ച ആ മുഖം ഇന്നും അതേ പോലെ തന്നെ. കാൽനൂറ്റാണ്ടിനുശേഷം മലയാളത്തിലേക്കുള്ള അവരുടെ മടങ്ങിവരവിൽ അതുകൊണ്ടുതന്നെ ഒട്ടും അകലം അനുഭവപ്പെടില്ല. ഇന്നലെ യാത്രപറഞ്ഞുപോയ ഒരാൾ ഇന്ന് വീണ്ടും പടികടന്നുവരുന്നതുപോലെയൊരു അനുഭവം. അപരിചിതത്വം ഒട്ടുമില്ലാത്ത ഇടപെടലിൽ വർഷങ്ങളുടെ പഴക്കമുള്ളതുപോലൊരു സൗഹൃദമാണ് അവർ സമ്മാനിച്ചത്... കെയർ ഓഫ് സൈറാബാനുവിന്റെ ലൊക്കേഷൻ ഇപ്പോൾ കൂടുതൽ മധുരിക്കുന്നു.

ആർ.ജെ ഷാന്‍ തിരക്കഥ എഴുതി ആന്‍ണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് കെയര്‍ ഓഫ് സൈറ ബാനു. ചിത്രത്തില്‍ ടൈറ്റില്‍ റോളായ സൈറ ബാനുവായിട്ടാണ് മഞ്ജു വാര്യര്‍ എത്തുന്നത്. ആനി ജോണ്‍ താരവേദി എന്ന വക്കില്‍ വേഷത്തിലാണ് അമല അഭിനയിക്കുന്നത്. സിനിമ നാളെ റിലീസിനെത്തും.