സംവിധായകര്‍ അടക്കമുള്ളവര്‍ നിരവധി തവണ തന്നെ ലൈംഗികതാത്പര്യങ്ങളോടെ സമീപിച്ചിട്ടുണ്ടെന്ന് നടി മുംതാസ്. ശല്യം കൂടിയതോടെ ഒരു സംവിധായകനെ ചെരുപ്പ് കൊണ്ട് അടിച്ചിട്ടുണ്ടെന്നും വിഷയം നടികര്‍ സംഘത്തിന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പാക്കിയെന്നും മുംതാസ് പറയുന്നു. എന്നാല്‍ അതാരാണെന്ന് പറയാൻ നടി തയാറായില്ല.
‘മറ്റൊരു വ്യക്തിയും എന്നെ മോശമായ രീതിയില്‍ സമീപിച്ചിരുന്നു. ഞാന്‍ അയാളെ നല്ലപോലെ ചീത്ത വിളിച്ചു. അതിനുശേഷം എന്നെ എവിടെവച്ച് കണ്ടാലും മാഡം എന്നോ അമ്മയെന്നോ അല്ലാതെ അയാള്‍ വിളിച്ചിട്ടില്ല.’–മുംതാസ് പറഞ്ഞു.
‘എനിക്ക് മീ ടു അനുഭവങ്ങൾ ഇല്ല. കാരണം ഞാന്‍ ഇതുവരെ ഒരു ഇര ആയിട്ടില്ല. അതിനുള്ള അവസരം ആര്‍ക്കും കൊടുത്തിട്ടില്ല. അതുകൊണ്ടാണ് ആരുടെയും പേര് വെളിപ്പെടുത്താത്തത്.’
‘സംവിധായകനോ നിര്‍മാതാവോ നടന്മാരോ എന്തിന് ഒരു അഭിനേത്രിയെ തനിച്ചു കാണണം, മുറിയിലേക്ക് വരൂ എന്ന് വിളിച്ചാല്‍ പോകാതിരിക്കുകയാണ് വേണ്ടത്. സ്വയം പോയി ചതിക്കുഴിയിൽ വീഴരുത്. നിങ്ങളെ ഒറ്റയ്ക്ക് കാണണം എന്ന് പറയുമ്പോള്‍ തന്നെ അപകടം തിരിച്ചറിയണം. ഇരകളാകാന്‍ സ്വയം തയാറെടുക്കരുത്. ഞാന്‍ ഒഡീഷന് പോകുന്ന സമയത്ത് അമ്മ കൂടെ വരുമായിരുന്നു. അമ്മയ്ക്ക് വരാന്‍ കഴിയാത്ത സമയങ്ങളില്‍ എന്റെ കയ്യില്‍ മുളക്പൊടി പൊതിഞ്ഞു തരും. നിന്നെ ആരെങ്കിലും ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ ഇത് ഉപയോഗിക്കണം എന്നു പറഞ്ഞ് നിര്‍ബന്ധപൂര്‍വമാണ് മുളക് പൊടി അമ്മ പൊതിഞ്ഞു തന്നുവിട്ടിരുന്നത്.’
‘സ്വപ്നങ്ങൾ പൂർത്തീകരിക്കണമെന്നതാണ് ഏവരുടെയും ആഗ്രഹമെങ്കിലും അതിന് വിലയായി എന്തെങ്കിലും കൊടുക്കാന്‍ അവശ്യപ്പെട്ടാല്‍ തയാറാകരുത്. ആളുകള്‍ പലതും ചോദിച്ചെന്നിരിക്കും. അതിന് എന്ത് മറുപടി പറയണമെന്നത് നമ്മുടെ തീരുമാനമാണ്. നമ്മുടെ ശരീരം നമ്മുടേതാണ്. നടന്മാരും സംവിധായകരും മാനേജര്‍മാരും ഒരു വിഭാഗം പ്രേക്ഷകരുമെല്ലാം നടിമാരെ പ്രഫഷനല്‍ പ്രേസ്റ്റിറ്റ്യൂട്ട് എന്ന നിലയിലാണ് നോക്കിക്കാണുന്നത്.’–മുംതാസ് പറഞ്ഞു.