പിന്നോട്ടില്ല: അർജുനെതിരെ നിയമയുദ്ധത്തിനൊരുങ്ങി ശ്രുതി

നടന്‍ അര്‍ജുനെതിരായ മീടു വെളിപ്പെടുത്തലില്‍ നിന്ന് പിന്നോട്ടില്ലെന്നും നിയമയുദ്ധത്തിന് തയാറാണെന്നും നടി ശ്രുതി ഹരിഹരന്‍. ശ്രുതിയുടെ ആരോപണങ്ങളെത്തുടര്‍ന്ന് കര്‍ണാടക ആര്‍ട്ടിസ്റ്റ് അസ്സോസ്സിയേഷന്‍ യോഗം വിളിക്കുകയും, ശ്രുതിക്കെതിരെ അര്‍ജുന്‍ അഞ്ചുകോടിയുടെ മാനനഷ്ടകേസ് നല്‍കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ശ്രുതി തന്റെ നിലപാട് വ്യക്തമാക്കിയത്

ഒത്തു തീര്‍പ്പിന് ഞാന്‍ തയാറല്ല, യോഗം ചേര്‍ന്നതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാമെന്ന് മാധ്യമങ്ങളോട് ശ്രുതി പറഞ്ഞു. ബാംൂര്‍ സിറ്റി കോടതിയില്‍ അര്‍ജുനു വേണ്ടി അനന്തരവന്‍ ധ്രുവ് സര്‍ജയാണ് കേസ് നല്‍കിയിരിക്കുന്നത്. 

നിപുണന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ അര്‍ജുന്‍ മോശമായി പെരുമാറിയെന്നാണ് ശ്രുതിയുടെ ആരോപണം. സ്‌ക്രിപ്്റ്റിലുണ്ടായിരുന്നതിനേക്കാള്‍ അടുത്തിടപഴകിയെന്നാണ് ശ്രുതിയുടെ ആരോപണം. എന്നാല്‍ ഇതെല്ലാം അര്‍ജുന്‍ തള്ളി. 'ആരോപണങ്ങളില്‍ ഞാന്‍ ദുഖിതനാണ്. ഒരിക്കല്‍ പോലും ഞാനൊരു സ്ത്രീയെ മോശം ഉദ്ദേശത്തോടെ തൊട്ടിട്ടില്ല. മീടു മുവ്‌മെന്റിനോട് എനിക്ക് ബഹുമാനമുണ്ട്. എന്നാല്‍ അത് ദുരുപയോഗം ചെയ്യരുത്. നീതി അര്‍ഹിക്കുന്നവര്‍ക്ക് അത് ലഭിക്കണം. എന്നാല്‍ അടിസ്ഥാനരഹിതമായി ഉന്നയിക്കുമ്പോള്‍ അതിന് വിലയില്ലാതാകും' അര്‍ജുന്‍ പറഞ്ഞു. 

അര്‍ജുനെ പിന്തുണച്ച് സിനിമയുടെ സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്‍ രംഗത്തെത്തി. അര്‍ജുന്‍ ശ്രുതിയോട് മോശമായി പെരുമാറിയിട്ടില്ല. അദ്ദേഹം മാന്യമായാണ് എല്ലാരോടും ഇടപഴകുന്നത്. സ്‌ക്രിപ്റ്റിലുണ്ടായിരുന്ന കൂടുതല്‍ ഇഴുകി ചേര്‍ന്നഭിനയിക്കുന്ന രംഗങ്ങള്‍ പറ്റില്ലെന്ന് പറഞ്ഞ് മാറ്റിയെഴുതിച്ചതും അര്‍ജുനാണെന്ന് സംവിധായകന്‍ പറയുന്നു.