പ്രേമം തെലുങ്കിന് യുഎ സർട്ടിഫിക്കറ്റ്

മലയാളത്തിൽ സൂപ്പർഹിറ്റായിരുന്ന നിവിൻപോളി–അൽഫോൻസ് പുത്രൻ ചിത്രം പ്രേമത്തിന്റെ തെലുങ്കു പതിപ്പ് അടുത്ത മാസം തിയറ്ററുകളിലെത്തുകയാണ്. പ്രേമം എന്നപേരിൽത്തന്നെ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ നാഗചൈതന്യയാണ് ജോർജിന്റെ വേഷത്തിലെത്തുക. ചന്തു മൊണ്ടേതിയാണ് സംവിധാനം.

സിനിമയുടെ തെലുങ്കു പതിപ്പിന് യുഎ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ഒറിജിനൽ പതിപ്പിനു യു സർട്ടിഫിക്കറ്റ് ആയിരുന്നു. സിനിമയുടെ കഥയ്ക്കു മാറ്റം വരുത്താതെ രംഗങ്ങൾ പോലും അതേപോലെ പകർത്തി തെലുങ്കിൽ എത്തിയപ്പോൾ എന്തുകൊണ്ടു യുഎ സർട്ടിഫിക്കറ്റ് നൽകിയെന്ന് അണിയറപ്രവർത്തകർ ചോദിക്കുന്നു.

യുഎ സർട്ടിഫിക്കറ്റ് ലഭിച്ചതിൽ നിരാശ പ്രകടിപ്പിച്ച ഇവർക്ക് ഒരു കാര്യത്തിൽ സന്തോഷമുണ്ട്. ചിത്രത്തിലെ ഒരു ഭാഗം പോലും കട്ട് ചെയ്യാതെയാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയത്.

ജോർജ് ആയി നാഗചൈതന്യ എത്തുമ്പോൾ മലരിന്റെ വേഷത്തിൽ ശ്രുതി ഹാസൻ എത്തുന്നു. മേരിയായി അനുപമയും സെലിനായി മഡോണയും തന്നെ തെലുങ്കിലും അഭിനയിക്കുന്നുണ്ട്.

പ്രേമം തെലുങ്കിന്റെ ട്രെയ്‌ലറും ടീസറും കണ്ട മലയാളി, തമിഴ് പ്രേക്ഷകർ സിനിമയ്ക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. പ്രേമത്തിന്റെ ഒറിജിനൽ പതിപ്പിന്റെ മികവ് ഇവർ നശിപ്പിക്കുമെന്നു പറഞ്ഞ വിമർശകർ നാഗചൈതന്യയെയും ശ്രുതി ഹാസനെയും ട്രോളുകയും ചെയ്തിരുന്നു.