ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഗുണ്ടായിസം; വിവാദ ട്വീറ്റുകളുമായി സോനു നിഗം

ആരാധാനാലയങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്ന രീതിയെ വിമര്‍ശിച്ച് ബോളിവുഡ് ഗായകൻ സോനു നിഗം. മതവിശ്വാസം അടിച്ചേൽപ്പിക്കുന്ന രീതി നിർത്തണമെന്നും അദ്ദേഹം ട്വിറ്ററിൽ ആവശ്യപ്പെട്ടു. വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതുറന്നിരിക്കുകയാണ് സോനുവിന്റെ ട്വീറ്റുകള്‍. 

അഞ്ചു ട്വീറ്റുകളിലായാണ് മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ വിയോജിപ്പുകൾ അദ്ദേഹം വ്യക്തമാക്കിയത്. പള്ളികളിലും ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെ ഗുണ്ടായിസം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ‘ ഇത്തരം പ്രാർഥനങ്ങളും ഭക്തിഗാനങ്ങളും കേള്‍പ്പിച്ച് മതവിശ്വാസികളല്ലാത്തവരെപ്പോലും പുലർച്ചെ വിളിച്ചുണർത്തുകയും പ്രാർഥനകൾക്കു ക്ഷണിക്കുകയും ചെയ്യുന്നതിൽ വിശ്വാസം തീരെയില്ല. ഇത്തരത്തിൽ നിർബന്ധിത മതവിശ്വാസം സൃഷ്ടിക്കുന്നതു ശരിയല്ല. അത് നിർത്തേണ്ടതു തന്നെയാണ്. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ. 

ഞാനൊരു മുസ്‌ലിം അല്ല. എന്നാൽ എല്ലാം ദിവസവും മുസ്‌ലിം പള്ളിയിലെ പ്രാര്‍ഥന കേട്ടാണുണരുന്നത്. ഇത്തരത്തിൽ മതരീതികൾ അടിച്ചേല്‍പ്പിക്കുന്നത് ഇന്ത്യയിൽ അനസാനിപ്പിക്കണം. മുസ്‌ലിം മതം സ്ഥാപിക്കുന്ന സമയത്ത് വൈദ്യുതിയൊന്നും ഉണ്ടായിരുന്നില്ല. വൈദ്യുതി കണ്ടുപിടിച്ച തോമസ് ആൽവ എഡിസണു ശേഷം ജനിച്ച ഞാൻ വൈദ്യുതി ഉപയോഗിച്ചുള്ള ഈ അപസ്വരം എന്തിനു സഹിക്കണം.’

‌‌‌അതേസമയം, മതവിശ്വാസം വ്രണപ്പെടുത്തി എന്ന് ആരോപിച്ച് സോനു നിഗമിനെതിരെ നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. ബോളിവുഡ് പോലും ഈ വിഷയത്തിൽ രണ്ടു തട്ടിലാണ്.