വിനോദ് കാംബ്ലിയുടെ ഭാര്യ തലയ്ക്കടിച്ചെന്ന് ഗായകന്റെ പിതാവ്

മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ഭാര്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഗായകൻ അങ്കിത് തിവാരിയുടെ പിതാവ് രംഗത്ത്. കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു ഷോപ്പിങ് മാളിൽ വച്ച് വിനോദ് കാംബ്ലിയുടെ ഭാര്യ കയ്യേറ്റം ചെയ്തെന്നാണ് പരാതി. സ്വന്തം കുടുംബത്തോടൊപ്പം ഞായറാഴ്ച ചിലവഴിക്കാൻ മാളിലെത്തിയപ്പോഴാണ് തനിക്ക്  ഈ ദുരനുഭവമുണ്ടായതെന്ന് രാജേഷ് തിവാരി പരാതിയിൽ പറയുന്നു. കൊച്ചുമകളുമായി മാളിലെ കുട്ടികളുടെ കളിസ്ഥലത്ത് വച്ചാണ് ആൻഡ്രിയ ഹെവിറ്റ് കയ്യേറ്റം ചെയ്തതെന്നും അങ്കിത് തിവാരിയുടെ പിതാവ് പറഞ്ഞു. 

അമ്പത്തിയൊൻപത് വയസ് പ്രായം തോന്നിക്കുനന ഒരാളെ ഒരു സ്ത്രീ കയ്യേറ്റം ചെയ്യുന്നതായി മാളിലെ സിസിടിവി ദൃശ്യങ്ങളിലും ഉണ്ട്. ആൻഡ്രിയയുടെ ശരീരത്തിൽ കൈ തട്ടുകയും തുടർന്ന് അവർ അയാളുടെ തലയ്ക്ക് അടിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്. മാത്രമല്ല തന്റെ ഇളയ മകന് അന്ന് ഉച്ചയ്ക്ക് ശേഷം പറ്റിയ പരിക്കിലും വിനോദ് കാംബ്ലിക്കും ഭാര്യക്കും പങ്കുണ്ടെന്നും അങ്കിതിന്റെ പിതാവ് ആരോപിച്ചു. അതേസമയം, തന്റെ ഭാര്യയുടെ ശരീരത്തിൽ തെറ്റായ രീതിയിൽ സ്പര്‍ശിച്ചതിനാലാണ് ഒരു സ്ത്രീ എന്ന നിലയിൽ അവർ പ്രതികരിച്ചതെന്ന് വിനോദ് കാംബ്ലി ട്വിറ്ററിൽ കുറിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ടെങ്കിലും പൊലീസിന്റെ ഭാഗത്തു നിന്ന് കാര്യമായ പ്രതികരണമൊന്നുമുണ്ടായില്ലെന്നും കാംബ്ലി പറഞ്ഞു