വയലിനിസ്റ്റ് ബാലഭാസ്കറിന് അടിയന്തര ശസ്ത്രക്രിയ

വാഹനാപകടത്തിൽ പരുക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ആരോഗ്യനില ഗുരുതരമെന്ന് അടുത്തവൃത്തങ്ങൾ. നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റ ബാലഭാസ്കറിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. എന്നാൽ അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം കുറയുന്നതു മൂലം ശസ്ത്രക്രിയ വൈകുകയാണ് 

അപകടത്തിൽ ബാലഭാസ്കറിന്റെ എല്ലുകൾക്കു തകരാറു സംഭവിച്ചു. ശസ്ത്രക്രിയ നടത്തിയതിനു ശേഷം രണ്ടോ  മൂന്നോ ദിവസം കഴിഞ്ഞേ അദ്ദേഹത്തിന്റെ ആരോഗ്യനിലയെപ്പറ്റി കൃത്യമായി പറയാനാവൂ എന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന.

ഇന്ന് പുലര്‍ച്ചെയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ ബാലഭാസ്കറിന്റെ മകൾ രണ്ടുവയസ്സുകാരി തേജസ്വിനി ബാല മരിച്ചു. കാറിൽനിന്നു പുറത്തെടുക്കുമ്പോൾ കുട്ടി അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തും മുൻപുതന്നെ മരിച്ചതായാണു വിവരം. അപകടത്തിൽ പരുക്കേറ്റ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും കാർ ഡ്രൈവറും ആശുപത്രിയിൽ ചികിത്സയിലാണ്.

ഡ്രൈവർ ഉറങ്ങിപ്പോയതാണു മരണകാരണമെന്നു പൊലീസ് പറഞ്ഞു. ദേശീയപാതയിൽ തിരുവനന്തപുരം പള്ളിപ്പുറത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട വാഹനം മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.