ആ 'ചുന്ദരിവാവ' ചോദിച്ചു; അങ്കിളിന്റെ സിനിമയിൽ എനിക്കൊരു പാട്ടു തരുമോ?

സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു ഒരു കുഞ്ഞിന്റെ 'ചുന്ദരിവാവേ ചുന്ദരിവാവേ' എന്ന പാട്ട്. ഈ കുഞ്ഞുഗായികയെ തിരയുകയായിരുന്നു  വിഡിയോ കണ്ടവരെല്ലാം. ഇപ്പോൾ വേദികളിൽ നിന്നും വേദികളിലേക്കുള്ള യാത്രയിലാണ് ദേവിക സുമേഷ് എന്ന ഈ കൊച്ചുമിടുക്കി. ഇവൾക്കൊരു മോഹമുണ്ട്. അത് അവൾ മഴവിൽ മനോരമ തകർപ്പൻ കോമഡിയുടെ വേദിയിൽ പറഞ്ഞു. 

എട്ടുവയസ്സാണ് ദേവികയുടെ പ്രായം. തകർപ്പൻ കോമഡിയുടെ വേദിയിൽ പാട്ടുകൾ പാടുന്നതിനിടെ ദേവിക ഗിന്നസ് പക്രുവിനോടു ചോദിച്ചു. 'അങ്കിളിന്റെ സിനിമയിൽ എനിക്കൊരു പാട്ടു തരുമോ?' രണ്ടുവരി എങ്കിലും മോൾക്കു തരുമെന്നായിരുന്നു പക്രുവിന്റെ മറുപടി. 

അമ്മയ്ക്കും അച്ഛനും ഒപ്പമാണു ദേവിക തകർപ്പൻ കോമഡിയുടെ വേദിയിൽ എത്തിയത്. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയാണ് ദേവിക. മത്സ്യത്തൊഴിലാളിയായ അച്ഛൻ സുമേഷും അമ്മയും അടങ്ങുന്നതാണു കുടുംബം. മനോഹരമായി ദേവിക പാടുമെങ്കിലും സാമ്പത്തിക പരാധീനതകളും അമ്മയുടെ അസുഖവും  കാരണം ദേവിക ഇപ്പോൾ സംഗീതം പഠിക്കുന്നില്ല. 

ഇത്രയും കഴിവുള്ള കുട്ടിയെ സംഗീതം പഠിപ്പിക്കണമെന്ന് ഗിന്നസ് പക്രു പറഞ്ഞു. താൻ നിർമിക്കുന്ന ചിത്രത്തിൽ രണ്ടുവരി എങ്കിലും ദേവികയെ കൊണ്ടു പാടിക്കുമെന്നും തകർപ്പൻ കോമഡിയുടെ വേദിയിൽ പക്രു വ്യക്തമാക്കി. ഏതായാലും പാട്ടുകൾ കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്തും, സിനിമയിൽ പാടാൻ അവസരം സ്വന്തമാക്കിയുമാണ് കുഞ്ഞുദേവിക വേദി വിട്ടത്.