വികാരാധീനനായി അംബാനി; പ്രതാപത്തിനു പുറത്ത് ഇഷയ്ക്കു ലഭിച്ച അനുഗ്രഹം

ഇന്ത്യ കണ്ട എക്കാലത്തെയും ആർഭാട വിവാഹങ്ങളിൽ ഒന്നായിരുന്നു മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനിയുടേത്. ഇന്ത്യക്ക് അകത്തു നിന്നും പുറത്തു നിന്നും നിരവധി പേർ പങ്കെടുത്ത വിവാഹം ആഗോള ശ്രദ്ധ നേടിയിരുന്നു. 'ആഡംബരത്തിന്റെ അങ്ങേയറ്റം' എന്നായിരന്നു വിവാഹത്തെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. എന്നാൽ, പണത്തിനും പ്രതാപത്തിനും പുറത്ത് ഇഷയെ തേടിയെത്തിയ അനുഗ്രഹമാണ് ഇപ്പോൾ ചർച്ചയാകുന്നത്. 

‌'ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി' എന്നറിയപ്പെടുന്ന ലതാ മങ്കേഷ്കറിന്റെ അനുഗ്രഹം ഇഷയെ തേടിയെത്തി. ഗായത്രി മന്ത്രം ചൊല്ലിയാണ് ലതാജി ഇഷയെയും വരൻ ആനന്ദിനെയും അനുഗ്രഹിച്ചത്.  വിവാഹ ചടങ്ങുകൾ നടക്കുമ്പോൾ ലതാ മങ്കേഷ്കർ പാടി റെക്കോർഡ് ചെയ്ത ഗായത്രി മന്ത്രവും, ഗണേശ സ്തുതിയും വേദിയിൽ പ്ലേ ചെയ്തു. കൂടാതെ നവദമ്പതികൾക്ക് ലതാമങ്കേഷ്കർ ആശംസകളും അറിയിച്ചു. വർഷങ്ങൾക്കു ശേഷമാണ് ലതാമങ്കേഷ്കർ ഗായത്രി മന്ത്രം പാടി റെക്കോർഡ് ചെയ്യുന്നത്. അമിതാഭ് ബച്ചന്റെ മുഖവുരയോടെയാണ് ലതാമങ്കേഷ്കറിന്റെ റെക്കോർഡിങ് പ്ലേ ചെയ്തത്. മകൾക്കു ലഭിച്ച അനുഗ്രഹത്തിൽ അംബാനി വികാരാധീനനായി. 

ആരോഗ്യ പ്രശ്നങ്ങളാൽ വിവാഹത്തിനു നേരിട്ട് എത്താൻ ലതാമങ്കേഷ്കറിനു സാധിച്ചില്ല. ഡിസംബർ 12നായിരുന്നു ഇഷാ അംബാനിയുടെയും ആനന്ദ് പിരമലിന്റെയും വിവാഹം. ഗുജറാത്തി ആചാരപ്രകാരമായിരുന്നു ചടങ്ങ്. അമിതാഭ് ബച്ചൻ, രജനികാന്ത്, ജയബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റോയ്, നിക് ജോനാസ്, പ്രിയങ്കാ ചോപ്ര, ദീപിക പദുക്കോൺ, രൺവീർ സിങ്, സച്ചിൻ തെൻഡുൽക്കർ, ഹിലരി ക്ലിന്റൻ എന്നിങ്ങനെ ഇന്ത്യക്ക് അകത്തു നിന്നും പുറത്തു നിന്നുമായി നിരവധി പ്രമുഖർ വിവാഹത്തിന് എത്തിയിരുന്നു. 

പ്രശസ്ത പോപ് ഗായിക ബിയോൺസെയുടെ സംഗീത വിരുന്നും വിവാഹത്തോട് അനുബന്ധിച്ചു നടന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം നേടുന്ന ഗായികമാരിൽ ഒരാളാണ് ബിയോൺസെ. ബിയോൺസെയെ ഇന്ത്യയിൽ എത്തിക്കുന്നതിനായി കോടികളാണ് അംബാനി ചിലവഴിച്ചതെന്നും റിപ്പോർട്ടുകൾ ഉണ്ട്.