അവതാരകയുടെ വിശേഷണം കേട്ടു ഞെട്ടി യേശുദാസ്

ഏതു പരിപാടിയുടെയും മുഖമുദ്രയാണ് അവതാരകര്‍. അവർക്കുണ്ടാകുന്ന ചെറിയ പിഴവു പോലും ആ പരിപാടിയുടെ മാറ്റു കുറയ്ക്കും. അതിൽ പ്രതിഭകളുടെ വലിയ നിരയാണുള്ളതെങ്കിൽ വാര്‍ത്തകളിലും ഇടം നേടും. അതുപോലൊരു സംഭവമാണ് അടുത്തിടെ ഗാനഗന്ധർവ്വൻ യേശുദാസ് പങ്കെടുത്ത ഒരു പരിപാടിയിലുണ്ടായത്. അവതരണത്തിന്റെ ത്രിൽ തലയ്ക്കു പിടിച്ച അവതാരിക ദാസേട്ടനെ കുറിച്ചു പറയാൻ കാണിച്ച ആവേശം അബദ്ധത്തിലാണു കലാശിച്ചത്. അവതാരകയുടെ വാക്കുകൾ ദാസേട്ടനെ പോലും അമ്പരപ്പിച്ചു.

തിരുപ്പതിയിൽ നടന്ന ഒരു പുരസ്കാര ദാന ചടങ്ങിലായിരുന്നു സംഭവം. പ്രശസ്ത അവതാരക ഝാൻസി ആയിരുന്നു പരിപാടി നിയന്ത്രിച്ചത്. മുതിർന്ന അവതാരക ദാസേട്ടനെ കുറിച്ചു പറഞ്ഞത് 'അമര ഗായകുടു യേശുദാസ് ഗരു'... എന്നായിരുന്നു. മരിച്ചു പോയവരെ കുറിച്ചു പറയുമ്പോൾ മാത്രമാണ് അമര എന്ന വാക്ക് ഉപയോഗിക്കാറ്. ഇതുകേട്ട് സദസിലുള്ളവരെല്ലാം അമ്പരന്നു പോയി. ഝാൻസി തെറ്റുതിരുത്തി മാപ്പു പറയും എന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. പക്ഷേ അവതരണത്തിന്റെ രസത്തിനിടയിൽ ഝാന്‍സി അതൊന്നും തിരിച്ചറിഞ്ഞേയില്ല. 'മനലോ ഒകാടു'... എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടയിലായിരുന്നു സംഭവം.