ഷാൻ നാളെ എന്റെ വീട്ടിൽ വരാനിരിക്കുകയായിരുന്നു: ജി വേണുഗോപാൽ

വിടരും മുൻപേ കൊഴിഞ്ഞ പൂവിന്റെ ജീവിതം പോലെ ഷാൻ ജോൺസൺ കടന്നുപോയി. ആ ഞെട്ടലിലാണ് കലാലോകം. അടുപ്പമുള്ളവർക്കാർക്കും ഷാനിന്റെ മരണവാർത്ത വിശ്വസിക്കാനാകുന്നില്ല. ജോൺസൺ മാഷിന്റെ കുടുംബവുമായും ഷാനുമായും വളരെ അടുത്ത ബന്ധമുണ്ടായിരുന്ന ഗായകൻ ജി വേണുഗോപാലിന് ഷാനിനെക്കുറിച്ച് സംസാരിക്കുമ്പോൾ വാക്കുകളിടറി. അതിനു കാരണം അവർ തമ്മിലുണ്ടായിരുന്ന സൗഹൃദത്തിന്റെ ആഴം മാത്രമല്ല, അടുത്ത ദിവസം തന്റെ വീട്ടിൽ വിരുന്നിനെത്താമെന്ന് ഷാൻ ഉറപ്പുനൽകിയിരുന്നുവെന്നത് കൂടിയാണ്. ജി വേണുഗോപാൽ മനോരമ ഓണ്‍ലൈനോടു പറഞ്ഞു.

ജി വേണുഗോപാലിന്റെ വാക്കുകളിലൂടെ...

"ഷാനിനെ എനിക്ക് കുട്ടിക്കാലം മുതൽക്കേ അറിയാം. എന്റെ വീട്ടിൽ നാളെ ഊണുകഴിക്കാൻ വരാനിരുന്നതാ. ഞാനതിനുള്ള തയ്യാറെടുപ്പിലാണ്. എപ്പോഴാണ് അവളെത്തുക എന്നറിയാനായി രാവിലെ മുതൽ ഫോണിൽ വിളിക്കുകയായിരുന്നു. വിളിച്ചപ്പോഴെല്ലാം ലൈൻ ബിസിയായിരുന്നു. ചിലപ്പോൾ മൃതദേഹം കണ്ടെത്തിയിരിക്കാം.

വിവാഹം കഴിക്കാൻ പോകുന്ന പയ്യനും വിരുന്നിനെത്തുമ്പോൾ ഒപ്പമുണ്ടാകുമെന്ന് പറഞ്ഞിരുന്നു. എന്തുപറയണമെന്ന് എനിക്കറിയില്ല. ഞാൻ ആ അമ്മയെ കുറിച്ചാണ് ഓര്‍ക്കുന്നത്. ആദ്യം ജോൺസൺ മാസ്റ്റർ, പിന്നെ മകൻ ഇപ്പോൾ മകളും. ഷാനിന്റെ അമ്മ തീരെ സുഖമില്ലാതിരിക്കുകയായിണിപ്പോൾ. നല്ല ആക്ടീവായ കുട്ടി. നല്ലൊരു മ്യൂസിക് കമ്പോസറും കൂടിയായിരുന്നു. നാളെ തിരുവനന്തപുരത്ത് ഒരു റെക്കോർഡിങിന് വരാനിരിക്കുകയായിരുന്നു. അന്നേരം വീട്ടിലേക്കെത്താമെന്ന് പറഞ്ഞിരുന്നതാണ്."

സംഗീത സംവിധായകൻ ജോൺസൺ മാഷിന്റെ മകൾ ഷാൻ ജോൺസണെ ചെന്നൈയിലെ താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്.