ചിമ്പുവിന്റെ അശ്ലീല പാട്ട് തമിഴകത്ത് വിവാദം കത്തിക്കുകയാണ്. ചിമ്പുവിനും അനിരുദ്ധിനും കൊലവെറി എന്നു പറഞ്ഞാലും തെറ്റില്ല. വാദങ്ങളും പ്രതിവാദങ്ങളും നടക്കുന്നതിടയിൽ പാട്ടിനെ സംബന്ധിച്ച് മറ്റൊന്നു കൂടി. ചിമ്പുവിന്റെ പാട്ടിനെ കുറിച്ച് ചോദിച്ച റിപ്പോർട്ടറോട് തട്ടിക്കയറിയ ഇളയരാജയുടെ വിഡിയോയും വൈറലാകുകയാണ്. ഉനക്ക് അറിവ് ഇര്ക്കാ (ഡു യു ഹാവ് ബ്രെയിൻ) എന്നായിരുന്നു ബീപ് സോങ് വിവാദത്തെ കുറിച്ച് ചോദിച്ച റിപ്പോർട്ടറോട് ഇളയരാജയുടെ മറുചോദ്യം. ഇതേചോദ്യം ഇളയരാജ ആവർത്തിച്ചുകൊണ്ടേയിരുന്നു റിപ്പോർട്ടറോട്. ഇതിനേക്കാൾ വലിയൊരു പ്രശ്നം നാട് നേരിടുമ്പോൾ ഒരു പാട്ടിനെ കുറിച്ചുള്ള വിവാദമാണോ വലുതെന്നായിരുന്നു ഇളയരാജ ഉദ്ദേശിച്ചതെന്നാണ് ആ ചൂടൻ മറുപടി വ്യക്തമാക്കുന്നത് എന്നാണ് കരുതേണ്ടത്.
ഇളയരാജയെ പോലൊരു പ്രതിഭയോട് ഇത്തരത്തിലൊരു ചോദ്യം ചോദിക്കേണ്ടിയിരുന്നോയിരുന്നോ എന്ന മറുചോദ്യവും ഉയരുന്നുണ്ട്. പാട്ടിനോടുള്ള ഇളയരാജയുടെ ധാർമികരോഷമാണോ അനുചിതമായ സന്ദർഭത്തിലെ ചോദ്യമാണോ ഇളയരാജയുടെ ചൊടിപ്പിച്ചതെന്നറിയില്ല. ചെന്നൈ വെള്ളപ്പൊക്കത്തിൽപ്പെട്ടവരെ പുനരധിവാസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചടങ്ങിനെത്തിയതായിരുന്നു ഇളയരാജ. ഇത്തിരാജ കോളെജിലായിരുന്നു സംഭവം. ഇളയരാജയുടെ മറുപടി ഇതിനോടകം വൈറലായി. ഇളയരാജയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ കമന്റുകൾ തകൃതി.
വിവാദങ്ങളുടെ നായകനായ ചിലമ്പരശനെന്ന ചിമ്പുവിന്റെ ഏറ്റവും പുതിയ പ്രശ്നമാണ് ബീപ് സോങ്. കൊലവെറിക്ക് ഈണമിട്ട അനിരുദ്ധ് ആണ് ഈ പാട്ടിനും ഈണമിട്ടത്. സ്ത്രീകളെ കുറിച്ചുള്ള അശ്ലീല പരാമർശംകൊണ്ട് നിറഞ്ഞ പാട്ട് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. അശ്ലീല പദങ്ങൾക്കു പകരം ബീപ് ശബ്ദത്തിൽ പാട്ടെഴുതിയത് ചിമ്പുവാണ്. പാട്ട് നിരോധിക്കണമെന്ന് വിവിധ സ്ത്രീ സംഘടനകൾ ആവശ്യപ്പെട്ടുകഴിഞ്ഞു. ചിമ്പുവിനും അനിരുദ്ധിനുമെതിരെ കോയമ്പത്തൂർ പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.