ഗസൽ ഗായകൻ ഗുലാം അലി കേരളത്തിൽ പാടുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയവർക്കെതിരെ ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഗുലാം അലിയുടെ കോലം കത്തിച്ച ശിവസേന പ്രവർത്തകർക്കെതിരെയാണ് സുരേന്ദ്രന്റെ പ്രസ്താവന. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രൻ നിലപാട് വ്യക്തമാക്കിയത്. ലോക പ്രശസ്തനായ ഗസൽ ഗായകനെ കോഴിക്കോടുകാര്‍ രണ്ടും കൈയും നീട്ടി സ്വീകരിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശിവസേനയുടെ പ്രതിഷേധത്തെ തുടർന്ന് ഗുലാം അലി മുംബൈയിലും പിന്നീട് ഡൽഹിയിലും നടത്താനിരുന്ന പരിപാടികൾ മാറ്റിവച്ചത് വൻ വിവാദമായിരുന്നു. ഇന്ത്യയിൽ പാടാൻ ഗുലാം അലിയെ അനുവദിക്കില്ലെന്ന ശിവസേനയുടെ ഭീഷണി നിലനിൽക്കെ തന്നെയാണ് സ്വരലയ അദ്ദേഹത്തെ കേരളത്തിലേക്ക് പാടാൻ ക്ഷണിച്ചത്. ഈ മാസം പതിനഞ്ചിന് തിരുവനന്തപുരത്തും പതിനേഴിന് കോഴിക്കോടുമാണ് ഗുലാം അലിയുടെ ഗസൽ സന്ധ്യകൾ അരങ്ങേറുന്നത്.