നമ്മുടെ വഴിയരികുകളിലിരുന്ന് ചിലർ പാടുന്നത് കേട്ടിട്ടില്ലേ ഇടയ്ക്കൊക്കെ? നമ്മുടെ കാതുകളെ കീഴടക്കുന്ന ആലാപനം...അവരാരെന്നോ എവിടെന്ന് നിന്ന് വരുന്നുവെന്നോ മുൻകൂട്ടി പ്രതിഫലമെത്രയെന്ന് പറയാതെ എന്തിന് പാടിത്തുടങ്ങുന്നുവെന്നോ പാട്ടിനൊപ്പം മാത്രം എന്തിനിങ്ങനെ യാത്ര ചെയ്യുന്നുവെന്നോ നമുക്കറിയില്ല. അറിയാൻ നമ്മൾ പലപ്പോഴും ശ്രമിക്കാറുമില്ല. പക്ഷേ ഇനിയൊരുനാൾ നിങ്ങൾ അങ്ങനെ കാണുന്നവർക്കിടയിൽ ഈ ഗായകനുണ്ടാകാം....സോനു നിഗം...വെറുതെ പറയുന്നതല്ല. സോനു നിഗം ആ വേഷമണിഞ്ഞ് കഴിഞ്ഞു. ആരും തിരിച്ചറിയാത്തൊരു വേഷം...
ബീയിങ് ഇന്ത്യൻ എന്ന യുട്യൂബ് ചാനലുമായി സഹകരിച്ചാണ് 'ദി റോഡ്സൈഡ് ഉസ്ദാത്' ആകുവാൻ സോനു ഇറങ്ങിത്തിരിച്ചത്. മുഷിഞ്ഞു നാറിയ വസ്ത്രങ്ങളും കാടുപിടിച്ച താടിയും മുടിയുമായി വേച്ച് വേച്ച് നടന്ന് റോഡരികിലെ തണലിടത്തിരുന്നു സോനു പാടിത്തുടങ്ങി അധികം കഴിയും മുൻപേ ആളുകൾ ശ്രദ്ധിച്ചു തുടങ്ങി. അതിസുന്ദരമായി പാടുന്നയാൾ ബോളിവുഡ് കണ്ട എക്കാലത്തേയും മികച്ച ഗായകരിലൊരാളാണെന്ന് അവിടെ കൂടിയവരാരും ശ്രദ്ധിച്ചു തുടങ്ങിയില്ല. കുറേപേർ പാട്ടു തീരുന്നതു വരെ കാത്തുനിന്നു, ചിലർ ഫോണിൽ പാട്ട് റെക്കോർഡ് ചെയ്തു. പക്ഷേ ഇതിലെല്ലാത്തിലും വച്ച് സോനുവിന്റെ മനസിനെ പിടിച്ചുലച്ചത് ഒരാളുടെ പ്രതികരണമായിരുന്നു. പാട്ട് പാടിത്തീർന്ന് എഴുന്നേൽക്കാൻ നേരം ഒരാൾ ആഹാരം കഴിച്ചുവോയെന്ന് ചോദിച്ചു, ഇല്ല, എന്ന് പറഞ്ഞപ്പോൾ പന്ത്രണ്ട് രൂപ കയ്യിലേക്ക് വച്ചുകൊടുത്തു. ജീവിതത്തിലെ മറക്കാനാകാത്ത അനുഭവം എന്നാണ് സോനു ഇതിനെ വിശേഷിപ്പിച്ചത്. തനിക്കു കിട്ടിയ അമൂല്യ സമ്മാനമെന്ന പോലെ ആ പന്ത്രണ്ട് രൂപ സോനു സൂക്ഷിച്ച് വച്ചിട്ടുണ്ട്....എന്നെങ്കിലുമൊരിക്കൽ അയാളെ കാണാൻ സാധിക്കുന്നുവെങ്കിൽ തിരിച്ചുകൊടുക്കാൻ.
നാളയെ കുറിച്ച് ആശങ്കപ്പെട്ട് ജീവിക്കുന്ന, തിരക്കു പിടിച്ച നിമിഷങ്ങള്‍ക്കിടയിൽ നാമറിയാതെ നമ്മിൽ നിന്ന് അകന്നു പോകുന്ന മനോഹരമായ നിമിഷങ്ങളെ കുറിച്ചാണ് സോനുവിന്റെ ഈ പ്രവൃത്തി ഓർമിപ്പിച്ചത്. ആരും ആരെക്കുറിച്ചും ചിന്തിക്കാനോ ആകുലപ്പെടാനോ തയ്യാറാവാതെ തന്നിലേക്ക് മാത്രമൊതുങ്ങി ജീവിക്കുന്ന ലോകത്ത് അങ്ങനെയല്ലാത്തവരുമുണ്ടെന്ന് ഓർമിപ്പിക്കുന്നു ഈ സംഭവം. സോനുവിന് ചുറ്റും കൂടിയ ആളുകളും ആഹാരം കഴിച്ചുവോയെന്ന് ചോദിച്ച് പൈസ നൽകിയ യുവാവും അക്കൂട്ടത്തിലാണ്...ഇവർ തന്നെയാകും ഒരുപക്ഷേ ഭൂമിയിലെ നല്ല നിമിഷങ്ങൾ ആസ്വദിക്കുന്നതും. എന്തായാലും സോനുവിനെ ആരും തിരിച്ചറിഞ്ഞില്ലെങ്കിലും നമ്മളെന്നും കാണുന്ന വഴിപ്പാട്ടുകാർക്കിടയിലേക്ക് സ്നേഹവും കരുതലുമുള്ള നോട്ടങ്ങളെത്താൻ ഈ സംഭവം കാരണമാകുമെന്ന് പ്രതീക്ഷിക്കാം....