അഗർത്തല∙ ത്രിപുരയിൽ ബിപ്ലവ് ദേവ് ആയിരിക്കുമോ മണിക് സർക്കാരിന്റെ പിൻഗാമി ? അതോ ബിജെപി മറ്റാരെയെങ്കിലും പരിഗണിക്കുമോ? ഇന്നലെ പാർട്ടി പാർലമെന്ററി ബോർഡ് യോഗം ഇക്കാര്യം ചർച്ചചെയ്തുവെങ്കിലും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
സംസ്ഥാനത്തു ദീർഘകാലം പ്രസിഡന്റായിരുന്ന സുധീന്ദ്ര ദാസ് ഗുപ്തയ്ക്കു പകരം യുവനേതൃത്വം വേണമെന്ന ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായുടെ തീരുമാനത്തെ തുടർന്നാണു ഡൽഹിയിൽനിന്നു 2016ൽ ബിപ്ലവ് ദേവ് ത്രിപുരയിലെത്തിയത്. സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ ബിപ്ലവിനു (48) നൽകിയ നിർദേശം ത്രിപുരയിൽ ഇടതുഭരണം അവസാനിപ്പിക്കണമെന്നായിരുന്നു. ത്രിപുരയിലെ ഉദയ്പുർ സ്വദേശിയാണു ബിരുദധാരിയായ ബിപ്ലവ് ദേവ്. ബനാമലിപ്പുർ മണ്ഡലത്തിൽ നിന്നാണു ജയം. ഡൽഹിയിൽ ജിം ഇൻസ്ട്രക്ടറായും പ്രവർത്തിച്ചിരുന്നു. ഭാര്യ നീതി ഡൽഹിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡപ്യൂട്ടി മാനേജരാണ്.
എന്നാൽ, ത്രിപുരയിൽ ഒരു ആദിവാസിയെ മുഖ്യമന്ത്രിയാക്കാനാണു ബിജെപി തീരുമാനിക്കുന്നതെങ്കിൽ സംസ്ഥാന വൈസ്പ്രസിഡന്റ് രാംപാദ ജമാതിയയ്ക്കായിരിക്കും നറുക്കുവീഴുക. 25 വർഷമായി ത്രിപുരയിൽ ആദിവാസി മുഖ്യമന്ത്രി ആയിട്ടില്ലെന്നതാണ് ഇക്കാര്യത്തിൽ ശ്രദ്ധേയം. വിശ്വഹിന്ദു പരിഷത് പ്രവർത്തകനായിരുന്ന രാംപാദ രണ്ടുവർഷം മുൻപാണു ബിജെപിയിലെത്തിയത്.
ഡോ. അതുൽ ദേബ്‌ബർമയെയും മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്. നാഗ്പുരിൽ ആർഎസ്എസ് ആസ്ഥാനത്തു ഡോക്ടർ ആയിരുന്ന ഇദ്ദേഹത്തെ രണ്ടുവർഷം മുൻപാണു ത്രിപുരയിലേക്കു നിയോഗിച്ചത്. സംസ്കൃതപണ്ഡിതനാണ്.