സോനിപ്പത്ത്(ഹരിയാന)∙ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുകീറിയ നിലയിൽ കണ്ടെത്തി. വഴിയരികിൽ തെരുവുനായ്ക്കൾ വികൃതമാക്കിയ മൃതദേഹം നാട്ടുകാരാണു കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു.
വിവാഹമോചിതയായ യുവതിയെ ചൊവ്വാഴ്ചയാണ് സോനിപ്പത്തിൽനിന്ന് കാറിൽ രണ്ടുപേർ റോഹ്തക്കിലേക്കു തട്ടിക്കൊണ്ടുപോയതെന്നു പൊലീസ് പറഞ്ഞു. യുവതിയെ കാണാനില്ലെന്നു മാതാപിതാക്കൾ പരാതി നൽകിയിരുന്നു. മാനഭംഗപ്പെടുത്തിയ ശേഷം ഇഷ്ടികകൊണ്ട് തലയ്ക്കും മറ്റും ക്രൂരമായി മുറിവേൽപിച്ച് യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
അറസ്റ്റിലായവരിൽ ഒരാൾ യുവതിയോടു വിവാഹാഭ്യർഥന നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിരോധമാകാം സംഭവത്തിനു പിന്നിലെന്നു കരുതുന്നു.
സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സ്ത്രീസുരക്ഷ ശക്തമാക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടു.