ചെന്നൈ∙ രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾ സജീവമാക്കി വീണ്ടും സൂപ്പർ താരം കമൽഹാസന്റെ ട്വീറ്റ്. പതിവുപോലെ അണ്ണാ ഡിഎംകെ സർക്കാരിനും മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിക്കുമെതിരെയാണു രൂക്ഷവിമർശനം. താരത്തിനെതിരെ ഭരണകക്ഷി നേതാക്കളും രംഗത്തെത്തി.
ഒരു ദുരന്തത്തിന്റെയോ അഴിമതിയുടെയോ പേരിൽ ഒരു മുഖ്യമന്ത്രിയുടെ രാജിക്കായി മുറവിളി ഉയരുന്നു (ഗൊരഖ്പുർ ദുരന്തത്തെ അനുസ്മരിച്ച്). എന്നാൽ, ഇത്രയധികം കാരണങ്ങളുണ്ടായിട്ടും തമിഴ്നാട് മുഖ്യമന്ത്രിയുടെ രാജി ആരും ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണ്? എന്റെ ലക്ഷ്യം മെച്ചപ്പെട്ട തമിഴ്നാടാണ്. ആരാണ് എന്റെ ശബ്ദത്തിനു കരുത്തുപകരാൻ കൂടെയുള്ളത്, എന്നിങ്ങനെ പോകുന്നു കമലിന്റെ ട്വീറ്റ്.
കമലിന്റെ ആരോപണത്തിനു മറുപടി പറയാനുള്ള ബാധ്യത മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമിക്കുണ്ടെന്ന് അണ്ണാ ഡിഎംകെ (അമ്മ) ഡപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി.ദിനകരൻ പ്രതികരിച്ചു.