കാർത്തി ചിദംബരം ഹാജരായി; സിബിഐ ചോദ്യം ചെയ്തു

ന്യൂഡൽഹി ∙ മുൻ ധനമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം അഴിമതിക്കേസിൽ സിബിഐയ്ക്കു മുന്നിൽ ഹാജരായി. ചോദ്യംചെയ്യലിനു ഹാജരാകാൻ കാർത്തിയോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ചിദംബരം ധനമന്ത്രി ആയിരുന്നപ്പോൾ ഐഎൻഎക്സ് മീഡിയ ഗ്രൂപ്പിനു മൊറീഷ്യസിൽ നിന്നു നിക്ഷേപം സ്വീകരിക്കാൻ വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ അനുമതി നേടിക്കൊടുത്തതുമായി ബന്ധപ്പെട്ട കേസാണു സിബിഐ അന്വേഷിക്കുന്നത്.

കഴിഞ്ഞ ജൂണിൽ ചോദ്യംചെയ്യലിനു ഹാജരാകാൻ സിബിഐ ആവശ്യപ്പെട്ടെങ്കിലും കാർത്തി കൂടുതൽ സമയം ആവശ്യപ്പെട്ട് ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്നു സിബിഐ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. ഇതിനെതിരെ കാർത്തി സുപ്രീം കോടതിയെ സമീപിക്കുകയും ചോദ്യംചെയ്യലിനു ഹാജരാകാൻ തയാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.