അഴിമതിക്കേസിൽ റിട്ട. ഹൈക്കോടതി ജ‍ഡ്ജി അടക്കം ഏഴു പ്രതികൾ

ഇശ്റത്ത് മസ്റൂർ ഖുദ്ദുസി

ന്യൂഡൽഹി∙ വിരമിച്ച ഹൈക്കോടതി ജഡ്‌ജി അടക്കം ആറുപേർക്കെതിരെ അഴിമതിക്കേസിൽ സിബിഐ എഫ്ഐആർ റജിസ്റ്റർ ചെയ്തു. ഒഡീഷ ഹൈക്കോടതിയിൽനിന്നു വിരമിച്ച ജസ്റ്റിസ് ഇശ്റത്ത് മസ്റൂർ ഖുദ്ദുസി, ലക്നൗവിൽ മെഡിക്കൽ കോളജ് നടത്തുന്ന പ്രസാദ് എജ്യുക്കേഷൻ ട്രസ്റ്റിന്റെ ബി.പി.യാദവ്, പലാഷ് യാദവ്, ഇടനിലക്കാരനായ ഭുവനേശ്വറിലെ വിശ്വനാഥ് അഗ്രവാല എന്നിവരടക്കം ഏഴുപേർക്കെതിരെയാണു കേസെടുത്തത്.

ഖുദ്ദുസി 2004 മുതൽ 2010 വരെ ഒഡീഷ ഹൈക്കോടതി ജഡ്ജിയായിരുന്നു. ഇദ്ദേഹത്തിന്റെ വസതിയിൽ അടക്കം എട്ടിടങ്ങളിൽ നടത്തിയ റെയ്‌ഡിൽ ഹവാലപ്പണമായ ഒരു കോടി രൂപ കണ്ടെടുത്തു. പ്രവേശനം സർക്കാർ വിലക്കിയ രാജ്യത്തെ 46 മെഡിക്കൽ കോളജുകളിലൊന്നാണു ലക്നൗവിലെ പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്.

2019 വരെ രണ്ട് അധ്യയന വർഷത്തേക്കു പ്രവേശനം വിലക്കിയതിനു പുറമേ ബാങ്ക് ഗാരന്റിയായി നൽകിയിരുന്ന രണ്ടു കോടി രൂപ കണ്ടുകെട്ടാനും തീരുമാനിച്ചിരുന്നു. സർക്കാർ ഉത്തരവിനെതിരെ കോളജ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. സുപ്രീം കോടതിയിൽ കോളജിന് അനുകൂലമായി കേസ് തീർപ്പാക്കുന്നതിനു റിട്ട. ജഡ്ജിയുടെ സഹായത്തോടെ ഉന്നതസ്വാധീനം ചെലുത്താൻ ബി.പി. യാദവ് പദ്ധതിയിട്ടെന്നാണ് എഫ്ഐആറിലുള്ളത്.