ന്യൂഡൽഹി∙ അഴിമതിക്കേസിൽ സായ് (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) ഡയറക്ടർ എസ്.കെ. ശർമ ഉൾപ്പെടെ 6 പേരെ സിബിഐ അറസ്റ്റ് ചെയ്തു. സായ് ആസ്ഥാനത്തു സിബിഐ നടത്തിയ പരിശോധനയ്ക്കു പിന്നാലെയാണ് അറസ്റ്റ്.
സായ് ഓഫിസിലെ ജൂനിയർ അക്കൗണ്ട്സ് ഓഫിസർ ഹരിന്ദർ പ്രസാദ്, സൂപ്പർവൈസർ ലളിത് ജോളി, ക്ലാർക്ക് വി.കെ. ശർമ എന്നിവരും സ്വകാര്യ കരാറുകാരൻ മൻദീപ് അഹൂജ, യൂനുസ് എന്നിവരുമാണ് അറസ്റ്റിലായത്.
19 ലക്ഷം രൂപയുടെ ബില്ലുകൾ പാസാക്കുന്നതിനു 3 % കമ്മിഷൻ ആവശ്യപ്പെട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ റെയ്ഡ് നടത്തിയത്. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നിർദേശപ്രകാരം, സായ് ഡയറക്ടർ ജനറൽ നീലം കപൂർ ആണ് സിബിഐക്കു വിവരം കൈമാറിയത്.