ന്യൂഡൽഹി ∙ ‘ഇന്ത്യ കറപ്ഷൻ സ്റ്റഡി–ഐസിഎസ്’ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ അഴിമതി സർവേയിൽനിന്ന് ഇക്കുറി കേരളത്തെ ഒഴിവാക്കി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അഴിമതി കാര്യത്തിൽ മുൻവർഷങ്ങളിൽ നേടിയ സൽപ്പേരാണു കാരണം. മുൻ സർവേകളിലെ മികവിന്റെ പേരിൽ കേരളത്തിനു പുറമേ, ഹരിയാന, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളെയും സർവേയിൽനിന്ന് ഒഴിവാക്കിയിരുന്നു.
രാജ്യത്തെ വിവിധ സ്‌ഥലങ്ങളുടെ പ്രാതിനിധ്യം കൂടി പരിഗണിച്ചു 13 സംസ്ഥാനങ്ങളിൽ നടത്തിയ സർവേയിൽ തെലങ്കാനയാണു കോഴപ്പണം വാങ്ങുന്നതിൽ മുൻപിൽ. തൊട്ടുപിന്നിലായി യഥാക്രമം തമിഴ്നാട്, കർണാടക, ബിഹാർ, ഡൽഹി, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ്. റെയിൽവേ അടക്കമുള്ള ഗതാഗതസൗകര്യങ്ങൾക്കു വേണ്ടിയാണ് ഏറ്റവുമധികം കൈക്കൂലി നൽകേണ്ടിവരുന്നത്. തൊട്ടുപിന്നിലായി പൊലീസും. ഭവന, സ്ഥല രേഖകൾ കൈകാര്യം ചെയ്യുന്നവരും ആശുപത്രികളും അഴിമതി കാര്യത്തിൽ മുൻപിൽത്തന്നെയുണ്ടെന്നു സർവേ വ്യക്തമാക്കുന്നു.