ന്യൂഡൽഹി ∙ രാജ്യത്തു കൊറോണറി സ്റ്റെന്റുകൾക്കു ക്ഷാമം സൃഷ്ടിക്കരുതെന്നു കമ്പനികൾക്കു കേന്ദ്ര സർക്കാർ നിർദേശം. നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) സ്റ്റെന്റുകളുടെ വില നിയന്ത്രിച്ചതിനെത്തുടർന്ന് നഷ്ടം ചൂണ്ടിക്കാട്ടി പല കമ്പനികളും സ്റ്റെന്റ് ഉൽപാദനം നിയന്ത്രിച്ചിരുന്നു.
ഇതുമൂലം വിപണിയിൽ ക്ഷാമം അനുഭവപ്പെട്ടതിനെത്തുടർന്നാണു കേന്ദ്രത്തിന്റെ ഇടപെടൽ. ഏറ്റവും ഒടുവിൽ ബഹുരാഷ്ട്ര മെഡിക്കൽ ഉൽപന്ന നിർമാതാക്കളായ അബോട്ട് അവരുടെ ഏറ്റവും നൂതന ഡ്രഗ് ഇല്യൂട്ടിങ് സ്റ്റെന്റ് ഇന്ത്യൻ വിപണിയിൽനിന്നു പിൻവലിച്ചിരുന്നു.
ഈ പ്രവണത തുടർന്നാൽ രാജ്യത്തെ ഹൃദ്രോഗ ചികിത്സാ മേഖല പ്രതിസന്ധിയിലാകുമെന്ന റിപ്പോർട്ടും കേന്ദ്രം പരിഗണിച്ചു. സ്റ്റെന്റുകളുടെ ഉൽപാദനം, ഇറക്കുമതി, വിതരണം എന്നിവയുടെ കൃത്യമായ കണക്ക് എല്ലാ ആഴ്ചയും സമർപ്പിക്കണമെന്നും കമ്പനികളോടു നിർദേശിച്ചിട്ടുണ്ട്.