ഭർത്താവിനെ സന്ദർശിച്ച് ശശികല

ഭർത്താവ് നടരാജനെ കാണാൻ ആശുപത്രിയിലേക്കു പുറപ്പെടുന്ന ശശികല

ചെന്നൈ ∙ അഞ്ചു ദിവസത്തെ പരോളിൽ പുറത്തിറങ്ങിയ അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികല ഗ്ലെൻ ഈഗിൾസ് ഗ്ലോബൽ ആശുപത്രിയിലെത്തി ഭർത്താവ് എം.നടരാജനെ കണ്ടു. രാവിലെ പത്തോടെ ആശുപത്രിയിലെത്തിയ ശശികല, രണ്ടു മണിക്കൂറോളം നടരാജനൊപ്പം ചെലവഴിച്ച ശേഷം ടി നഗർ ഹബീബുള്ള സ്ട്രീറ്റിലെ ബന്ധുവിന്റെ വീട്ടിലേക്കു മടങ്ങി.

പരോൾ വ്യവസ്ഥ പ്രകാരം രാഷ്ട്രീയ ഇടപെടലുകൾക്കു കർശന വിലക്കുണ്ടെങ്കിലും നൂറുകണക്കിന് പ്രവർത്തകർ ഇന്നലെയും ശശികലയ്ക്ക് അഭിവാദ്യമർപ്പിക്കാൻ വീടിനു പുറത്ത് തടിച്ചു കൂടി. ദിനകരപക്ഷത്തെ എംപിമാരും എംഎൽഎമാരും വീടിനു മുന്നിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു മടങ്ങി. എന്നാൽ, കർശന നിയന്ത്രണമുള്ളതിനാൽ ആരും കൂടിക്കാഴ്ച നടത്തിയില്ല.

വൃക്ക, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ എം.നടരാജന്റെ സ്ഥിതി മെച്ചപ്പെട്ടെങ്കിലും ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതു ചൂണ്ടിക്കാട്ടി പരോൾ കാലാവധി നീട്ടാൻ അപേക്ഷ നൽകുമെന്ന് ദിനകരപക്ഷത്തെ പ്രമുഖൻ നാഞ്ചിൽ സമ്പത്ത് അറിയിച്ചു.