Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പശു മാംസ നിരോധനം: ഹർജികളിൽ അന്തിമ വാദം ഫെബ്രുവരിയിൽ

ന്യൂഡൽഹി ∙ പശുവിന്റെയും കാളയുടെയും മാംസം കൈവശംവയ്‌ക്കുന്നതു കുറ്റകരമാക്കുന്ന മഹാരാഷ്‌ട്രയിലെ നിയമവുമായി ബന്ധപ്പെട്ട ഹർജികൾ ഫെബ്രുവരി അവസാന വാരം സുപ്രീം കോടതി അന്തിമ വാദത്തിനു പരിഗണിക്കും. സ്വകാര്യത മൗലികാവകാശമാണെന്ന ഒൻപതംഗ ബെഞ്ചിന്റെ വിധിയുടെ അടിസ്‌ഥാനത്തിൽ ഹർജികൾ പരിശോധിച്ചേക്കുമെന്നു സുപ്രീം കോടതി ഓഗസ്‌റ്റിൽ സൂചിപ്പിച്ചിരുന്നു.

1995ലെ മഹാരാഷ്‌ട്ര മൃഗപരിപാലന (ഭേദഗതി) നിയമത്തിന്റെ 5(ഡി), 9(ബി) വകുപ്പുകൾ ഭരണഘടനാ വിരുദ്ധമാണെന്നു വ്യക്‌തമാക്കി ബോംബെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. മഹാരാഷ്‌ട്രയ്‌ക്കു പുറത്തു കശാപ്പു ചെയ്‌ത പശുവിന്റെയോ കാളയുടെയോ മാംസം കൈവശംവയ്‌ക്കുന്നതു കുറ്റകരമാക്കുന്നതായിരുന്നു 5(ഡി) വകുപ്പ്. ഇതേസമയം, സംസ്‌ഥാനത്തിനുള്ളിൽ കശാപ്പു ചെയ്യുന്ന പശുവിന്റെയും കാളയുടെയും മാംസം ബോധപൂർവം കൈവശംവയ്‌ക്കുന്നതു നിരോധിക്കുന്ന വകുപ്പുകൾ ഹൈക്കോടതി നിലനിർത്തി.

ഫലത്തിൽ, മഹാരാഷ്‌ട്രയിൽ പശുക്കളെയും കാളകളെയും കശാപ്പു ചെയ്യുന്നതിനുള്ള നിരോധനം തുടരുകയാണ്. രണ്ടു വകുപ്പുകൾ റദ്ദാക്കിയതിനെതിരെ സംസ്‌ഥാന സർക്കാരും സംസ്‌ഥാനത്തു പശുവിന്റെയും കാളയുടെയും കശാപ്പിനുള്ള വിലക്കു നിലനിർത്തിയതു ചോദ്യം ചെയ്‌തു സ്വകാര്യ കക്ഷികളുമാണു കോടതിയെ സമീപിച്ചത്.

related stories