ചെന്നൈ ∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാറിന്റെ വീട്ടിൽ വ്യാജ റെയ്ഡ് നടത്തിയത് ഭർത്താവ് മാധവന്റെ പദ്ധതി പ്രകാരമാണെന്നു വെളിപ്പെടുത്തൽ. ആദയനികുതി വകുപ്പിലെ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞു ദീപയുടെ വീട്ടിൽ വില്ലുപുരം സ്വദേശി പ്രഭാകരൻ എത്തിയിരുന്നു. മാധ്യമപ്രവർത്തകരും പൊലീസും ദീപയുടെ വീട്ടിലെത്തിയതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു.
പൊലീസിനു മുന്നിൽ ഇന്നലെ കീഴടങ്ങിയ പ്രഭാകരൻ മാധവന്റെ നിർദേശപ്രകാരമായിരുന്നു വ്യാജ റെയ്ഡെന്ന് വെളിപ്പെടുത്തി. സംഭവം വിവാദമായതോടെ മാധവൻ ഒളിവിൽ പോയി.
പുതുച്ചേരിയിൽ ഹോട്ടൽ നടത്തുന്ന തന്നെ, സിനിമയിൽ അവസരം തരാമെന്നു വാഗ്ദാനം ചെയ്താണ് മാധവൻ സമീപിച്ചതെന്ന് ഇയാൾ പറയുന്നു. വ്യാജ തിരിച്ചറിയൽ കാർഡും നോട്ടിസുകളും മാധവൻ നിർമിച്ചുനൽകി. സിനിമയിൽ അഭിനയിക്കുന്നതിനുള്ള കഴിവുണ്ടോയെന്നു പരിശോധിക്കാനാണെന്നു പറഞ്ഞാണ് ദീപയുടെ വീട്ടിലേക്ക് വ്യാജ റെയ്ഡിന് അയച്ചത്. റെയ്ഡ് ശ്രമം പാളിയപ്പോൾ രക്ഷപ്പെടാൻ സഹായിച്ചതും മാധവനാണെന്ന് ഇയാൾ അറിയിച്ചു.