കേന്ദ്രത്തിനെതിരെ അവിശ്വാസം: അണ്ണാ ഡിഎംകെ രണ്ടു തട്ടില്‍

ചെന്നൈ ∙ കേന്ദ്രസർക്കാരിനെതിരെ ടിഡിപിയും വൈഎസ്ആർ കോൺഗ്രസും കൊണ്ടുവരുന്ന അവിശ്വാസ പ്രമേയങ്ങളിൽ സ്വീകരിക്കേണ്ട നിലപാടിനെച്ചൊല്ലി അണ്ണാ ഡിഎംകെയിൽ ആശയക്കുഴപ്പം. കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരിച്ചില്ലെങ്കിൽ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട മുൻ എംപി കെ.സി. പളനിസാമിയെ പുറത്താക്കി.

കാവേരി പ്രശ്നത്തിൽ സമ്മർദത്തിനുള്ള അവസരമായി അവിശ്വാസ പ്രമേയത്തെ ഉപയോഗിക്കണമെന്നു പാർട്ടിയിൽ ഒരു വിഭാഗം വാദിക്കുന്നു. എന്നാൽ, കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പിണക്കേണ്ടെന്ന എതിർവാദത്തിനാണു മുൻതൂക്കം. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ.പനീർസെൽവവും ഈ പക്ഷത്താണ്. അതിനാൽ, അണ്ണാ ഡിഎംകെ വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കാനാണു സാധ്യത. ബിജെപി ആവശ്യപ്പെട്ടാൽ അവിശ്വാസ പ്രമേയത്തിനെതിരായി വോട്ടുചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.