വിവാഹമോചനം തേടി പീറ്ററിന് ഇന്ദ്രാണിയുടെ നോട്ടിസ്

മുംബൈ ∙ ഷീന ബോറ വധക്കേസിലെ മുഖ്യപ്രതിയും ഷീനയുടെ അമ്മയുമായ ഇന്ദ്രാണി മുഖർജി (46) ഭർത്താവും കേസിലെ കൂട്ടുപ്രതിയുമായ പീറ്റർ മുഖർജി (64)യിൽ നിന്നു വിവാഹമോചനം തേടി വക്കീൽ നോട്ടിസ് അയച്ചു. ബൈക്കുള വനിതാ ജയിലിലെ വിചാരണത്തടവുകാരിയായ ഇന്ദ്രാണി,  ആർതർ റോഡ് ജയിലിലുള്ള പീറ്ററിനു കുറിയർ വഴിയാണു നോട്ടിസ് അയച്ചത്. 

കോടതിയിൽ വച്ച് നോട്ടിസ് നേരിട്ടു കൈപ്പറ്റാൻ പീറ്റർ വിസമ്മതിച്ചതിനെ തുടർന്നാണിത്. യോജിപ്പിക്കാനാകാത്തവിധം വിവാഹബന്ധം തകർന്നതാണു കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്‌.   29ന് അകം സ്വത്തു പങ്കുവയ്ക്കണമെന്നും നോട്ടിസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സ്റ്റാർ ഇന്ത്യ മുൻ സിഇഒ ആയ പീറ്ററിന്റെ ആദ്യഭാര്യയിലെ മകൻ രാഹുലുമായി ഷീന പ്രണയത്തിലായതിനെ തുടർന്നാണു കൊലപാതകം എന്നാണു പൊലീസ് പറയുന്നത്.