ജാർഖണ്ഡിൽ വീണ്ടും പട്ടിണി മരണം

റാഞ്ചി∙ ജാർഖണ്ഡിൽ ഒരു സ്ത്രീകൂടി പട്ടിണി മൂലം മരിച്ചു. ഗിരിഡിക് ജില്ലയിലെ ഡുമരിയിൽ പ്ലാസ്റ്റിക് പെറുക്കി വിറ്റ് ഉപജീവനം നടത്തിയിരുന്ന മീന മുഷറാണു (45) മരിച്ചത്. മൂന്നു ദിവസമായി ഭക്ഷണം കഴിക്കാത്തതിനാൽ കുഴഞ്ഞുവീണ ഇവരെ തോളിലേറ്റി ഒരു കിലോമീറ്റർ താണ്ടി മകൻ ഗൗതം ഛാത്ര സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അമ്മയുടെ ശരീരം ചുമന്നു മകൻ ആശുപത്രിയിലേക്കു പോകുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ഛാത്ര ഡപ്യൂട്ടി കമ്മിഷണർ ജിതേന്ദ്ര കുമാർ ഉത്തരവിട്ടു. ഇതേസമയം, പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാവുകയുള്ളൂവെന്നു ഡോക്ടർമാർ അറിയിച്ചു.

ബിഹാറിലെ ഗയ സ്വദേശികളായ മീനയും മകനും ഒരു വർഷത്തിലേറെയായി ഡുമരിയിലാണു താമസം. മൂന്നു ദിവസത്തിനിടെ സംസ്ഥാനത്തുണ്ടാകുന്ന രണ്ടാമത്തെ പട്ടിണിമരണമാണിത്. കഴിഞ്ഞദിവസം ഗിരിഡിക് ജില്ലയിലെ മഗരഗഡിയിൽ സാവിത്രിദേവി മരിച്ചിരുന്നു.