യുവതിക്കു പീഡനം,മർദനം: പൊലീസുകാരന്റെ മകൻ അറസ്റ്റിൽ

ന്യൂഡൽഹി∙ യുവതിയെ പീഡിപ്പിക്കുകയും പരാതി നൽകുമെന്നു പറഞ്ഞപ്പോൾ ക്രൂരമായി മർദിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ഡൽഹി പൊലീസിലെ എഎസ്ഐ അശോക് സിങ് തോമറിന്റെ മകൻ രോഹിത് തോമർ (21) ആണ് അറസ്റ്റിലായത്. മർദന ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനു പിന്നാലെ, നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഡൽഹി പൊലീസ് കമ്മിഷണർക്കു നിർദേശം നൽകുകയായിരുന്നു.

മർദനമേറ്റ യുവതിയും, മൊബൈൽ ഫോണിൽ രോഹിത് മർദന ദൃശ്യം കാണിച്ച മറ്റൊരു യുവതിയും പരാതി നൽകിയിരുന്നു. പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളിലായി രണ്ടു കേസുകളാണു റജിസ്റ്റർ ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ രണ്ടിന്, സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ഓഫിസ് കെട്ടിടത്തിൽ വച്ചാണു രോഹിത് യുവതിയെ ഉപദ്രവിച്ചത്.രോഹിത് മർദനദൃശ്യം കാണിച്ച പെൺകുട്ടിയാണ് ആദ്യം പരാതി നൽകിയത്. തന്നെ അനുസരിച്ചില്ലെങ്കിൽ ദൃശ്യത്തിൽ കാണുന്ന അവസ്ഥ വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നു പരാതിയിൽ പറയുന്നു. പിന്നാലെ മർദനത്തിനിരയായ യുവതി മറ്റൊരു പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തി.

യുവതിയുടെ മുടിയിൽ പിടിച്ചുവലിക്കുന്നതും നിലത്തു വലിച്ചിഴയ്ക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ വ്യക്തമാണ്. വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണു വിഷയം രാജ്നാഥ് സിങ്ങിന്റെ ശ്രദ്ധയിൽപ്പെട്ടത്.