കൂടുതൽ പിഴ ഈടാക്കണം; ആദായനികുതി കമ്മിഷണർമാർക്ക് കേന്ദ്ര നിർദേശം

ന്യൂഡൽഹി ∙ ആദായനികുതി കേസുകളിൽ നീതി ഉറപ്പാക്കേണ്ട ആദായനികുതി കമ്മിഷണർമാരെ സർക്കാരിന് അനുകൂലമാക്കി മാറ്റാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. പിഴത്തുകയിലും കേസുകളുടെ എണ്ണത്തിലും കമ്മിഷണർമാർക്കു ‘വാർഷിക ലക്ഷ്യം’ ഉൾപ്പെടെ നിശ്ചയിച്ചാണ് ഈ നടപടി. കൂടുതൽ പിഴ ഈടാക്കുന്നത് മികവിന്റെ മാനദണ്ഡമാവും. സ്വതന്ത്രമായി വിധി പറയേണ്ട കമ്മിഷണർമാർക്ക് ഇതു തടസ്സമാകുമെന്ന ആശങ്ക വിദഗ്ധർ ഉന്നയിക്കുന്നുണ്ടെങ്കിലും സർക്കാർ പിന്നോട്ടില്ലെന്നാണു സൂചന. സർക്കാരിനു നേട്ടമുണ്ടാക്കുംവിധം വിധിപറഞ്ഞ് സൽപേരു നേടിയെടുക്കാൻ കമ്മിഷണർമാർ ശ്രമിച്ചേക്കുമെന്നാണ് ആരോപണം.

സെൻട്രൽ ബ്യൂറോ ഓഫ് ഡയറക്ട് ടാക്സ് തയാറാക്കിയ കേന്ദ്ര കർമ പദ്ധതിയിലാണ് കമ്മിഷണർമാരുടെ ‘വിധി’ അട്ടിമറിക്കുന്ന നിർദേശങ്ങളുള്ളത്. കൂടുതൽ പിഴ ഈടാക്കി സർക്കാർ ഖജനാവിലേക്കു പണം എത്തിക്കുക, അധികസമയം കണ്ടെത്തി അപ്പീലുകൾ പരിഗണിക്കുക തുടങ്ങിയവയ്ക്കു കമ്മിഷണർമാർക്ക് ആനുകൂല്യമുണ്ടാവും. ഓരോ സാമ്പത്തിക വർഷവും 550 അപ്പീലുകളെങ്കിലും തീർപ്പാക്കണം. നികുതിക്കേസുകളുടെ എണ്ണം വെട്ടിക്കുറയ്ക്കണമെന്ന സർക്കാരിന്റെ തന്നെ പൊതുനിലപാടിനു വിരുദ്ധമാണ് നീക്കമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കമ്മിഷണർമാരുടെ പ്രധാന്യം

ആദായനികുതി കേസുകളിൽ ആദ്യം സമീപിക്കാവുന്ന അപ്പീൽ അതോറ്റിറിയാണ് ഇൻകംടാക്സ് കമ്മിഷണർ. അർധ ജുഡീഷ്യൽ സ്വഭാവമുള്ളതിനാൽ നീതിയുക്തവും സ്വതന്ത്രയവുമായിരിക്കണം കമ്മിഷണറുടെ വിധി. ഇതിൽ പരാതിയുണ്ടെങ്കിൽ ട്രൈബ്യൂണലിനെ സമീപിക്കാം. തുടർന്നും ആക്ഷേപമുണ്ടെങ്കിലാണ് ഹൈക്കോടതിയിലും പിന്നാലെ സുപ്രീം കോടതിയിലും പോകാനാവുക.