ദാമ്പത്യ പരാജയം: തേജ് പ്രതാപ് യാദവ് തീർഥാടനത്തിൽ

തേജ് പ്രതാപ് യാദവ്

പട്ന∙ വിവാഹമോചന ഹർജി നൽകിയ ആർജെഡി നേതാവ് തേജ് പ്രതാപ് യാദവ് തീർഥാടനത്തിലെന്നു വിവരം. കഴിഞ്ഞ ദിവസം റാഞ്ചിയിലെ ആശുപത്രിയിൽ പിതാവ് ലാലു പ്രസാദ് യാദവിനെ സന്ദർശിച്ച ശേഷം തേജിനെ കാണാതായതായി കുടുംബാംഗങ്ങൾ പരാതിപ്പെട്ടിരുന്നു. അദ്ദേഹം പട്നയിലെ വസതിയിൽ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങൾ. റാഞ്ചിയിൽ നിന്നുള്ള മടക്കയാത്രയിൽ ബോധഗയയിലെ ഹോട്ടലിൽ തങ്ങിയ തേജ് അവിടെ നിന്നു വാരാണസിയിൽ വിശ്വനാഥ ക്ഷേത്രത്തിലെത്തി ദർശനം നടത്തി. തുടർന്നു മഥുര വൃന്ദാവനിൽ പോയി കുറച്ചു ദിവസം തങ്ങുമെന്നാണു സൂചന.

തേജ് പ്രതാപ് യാദവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത അവസാന ചിത്രങ്ങളിലൊന്ന്.

വിവാഹമോചന കേസ് പിൻവലിക്കാൻ കുടുംബാംഗങ്ങളിൽ നിന്നു കടുത്ത സമ്മർദമുണ്ടാകുന്നതിനാലാണ് വീടു വിട്ടു നിൽക്കുന്നത്. മകനെ അനുനയിപ്പിക്കാൻ ലാലുവും ശ്രമിക്കുന്നുണ്ട്. ആറു മാസം മുൻപാണ് ആർജെഡി നേതാവ് ചന്ദ്രികാ റായിയുടെ മകൾ ഐശ്വര്യ റായിയെ തേജ് വിവാഹം ചെയ്തത്.